87
0

ഏറെ കോളിളക്കം സൃഷ്ടിച്ച രൺജീത്ത് കൊലക്കേസിൽ ഗൂഡാലോചന പുറത്തു കൊണ്ടുവരാനോ , മുഴുവൻ പ്രതികളെ പിടികൂടാനോ സാധിക്കാതെ ഇരുട്ടിൽ തപ്പുകയാണ് അന്വേഷണ സംഘമെന്ന ആരോപണവുമായി കുടുംബവും ബിജെപിയും. 2021 ഡിസംബർ 19-ന് പുലർച്ചെയാണ് രൺജീത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയത് .പന്ത്രണ്ട് അംഗ സംഘമാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്തതെന്ന് പോലീസിന് ലഭിച്ച സി സി ടി വി ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ ഇതിൽ എട്ടുപേരെ മാത്രമാണ് പോലീസിന് ഇതുവരെ പിടികൂടാനായത്.

ബാക്കിയുള്ള നാല് അക്രമികളെക്കുറിച്ച് പൊലീസിന് ഒരു വിവരവും ഇല്ല . അക്രമികൾ സംസ്ഥാനം വിട്ടതായാണ് പോലീസ് പറയുന്നത് . കൊലപാതക സംഘത്തിന് തമിഴ്നാട് ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നും സഹായം ലഭിച്ചെന്ന് പോലീസ് സ്ഥിരീകരിക്കുമ്പോഴും അന്വേഷണം പ്രാദേശിക നേതാക്കളിൽ ഒതുങ്ങുകയാണ് .

പരിശീലനം സിദ്ധിച്ച പോപ്പുലർഫ്രണ്ട് പ്രവർത്തകരാണ് ആണ് കൊലപാതകം നടത്തിയതെന്ന് പിടിയിലായ പ്രതികൾ പോലീസിനോട് സമ്മതിച്ചിട്ടുമുണ്ട് . എന്നാൽ ഇത് പുറത്തു കൊണ്ടുവരാത്തത് സിപിഎം എസ്ഡിപിഐ ബന്ധം മൂലമാണെന്നാണ് ബിജെപി ആരോപണം. ഗൂഢാലോചനയിൽ അന്വേഷണം നടത്താതെയും , കൊലപാതകത്തിലെ സംസ്ഥാനാന്തര ബന്ധം പുറത്തു കൊണ്ട് വരാതെയും , പ്രാദേശിക പ്രവർത്തകരിലേക്ക് ഒതുക്കി കേസ് അവസാനിപ്പിക്കാനാണ് പോലീസ് നീക്കം. കൊലപാതകത്തിൽ വ്യക്തമായ ഭീകര സാന്നിധ്യം ഉണ്ടെന്നും ,അന്വേഷണം എൻ ഐ എ ക്ക് കൈമാറണം എന്നുമാണ് ബി ജെ പി യുടെ ആവശ്യം . ഈ ആവശ്യമുയർത്തി പ്രതിഷേധം ശക്തമാക്കാനാണ് ബി ജെ പി തയ്യാറെടുക്കുന്നത്.