ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പ്വയ്ക്കരുതെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി ഗവര്‍ണര്‍ക്ക് കത്തു നല്‍കി.

80
0

അഴിമതിയെ ശക്തമായി പ്രതിരോധിക്കുക എന്ന സദുദ്ദേശത്തോടെയാണ് നിയമസഭ ലോകായുക്ത നിയമം പാസ്സാക്കിയത്. നിയമത്തിന്‍റെ 14-ാം വകുപ്പ് ഭേദഗതി ചെയ്യുന്നതോടെ ലോകായുക്ത നിയമം തന്നെ അപ്രസക്തമായി തീരും. അത് നിയമസഭയുടെ നിയമനിര്‍മ്മാണാധികാരത്തിന്‍മേലുളള കൈകടത്തലാകും. ഭരണഘടനയുടെ 213 -ാം അനുച്ഛേദം അനുസരിച്ച് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനുളള ഒരു അടിയന്തിര സാഹചര്യവും നിലവിലില്ലെന്നും എം.പി കത്തില്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിക്കും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കുമെതിരെ ലോകായുക്തയില്‍ നിലനില്‍ക്കുന്ന കേസില്‍ നിന്നും രക്ഷപെടാനുളള തന്ത്രത്തിന്‍റെ ഭാഗമായാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനുളള ശുപാര്‍ശ ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുളളതെന്നും പ്രേമചന്ദ്രന്‍ കത്തില്‍ വ്യക്തമാക്കി.

ഭരണഘടന ധാര്‍മ്മികത അഭിവൃദ്ധിപ്പെടത്തേണ്ട അനിവാര്യതയെ സംബന്ധിച്ച ബി.ആര്‍. അംബേദ്ക്കരുടെ ഉദ്ധരണിയോടെയാണ് കത്ത് അവസാനിക്കുന്നത്.