കുഞ്ഞിനെ തട്ടിയെടുത്തെന്ന അമ്മയുടെ പരാതി

108
0

ഒരമ്മ കഴിഞ്ഞ ആറ് മാസമായി താന്‍ പ്രസവിച്ച കുഞ്ഞിനെ അവര്‍ക്ക് വേണമെന്ന് പറഞ്ഞ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും മുന്നില്‍ കയറിയിറങ്ങി നടക്കുകയാണ്. ഒരു അമ്മ നഷ്ടപ്പെട്ട കുഞ്ഞിനെ വേണമെന്ന് പറയുമ്പോള്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവരുടെ പ്രതികരണം നിരാശാജനകമാണ്. കുഞ്ഞ് എവിടെയാണെന്നെങ്കിലും പറയാനുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ടവര്‍ക്കുണ്ട്. ഇതില്‍ ദുരൂഹതയുണ്ട്. ഇത് പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമല്ല. ഇവിടെ പൊലീസിന് എന്താണ് പണി? ആരുടെ സമ്മര്‍ദ്ദമാണുണ്ടായത്? പാര്‍ട്ടിക്ക് വേറെ കോടതിയും പാര്‍ട്ടിക്ക് വേറെ സംവിധാനവുമാണോ? ഈ ആരോപണം ഒരു യൂത്ത് കോണ്‍ഗ്രസുകാരനെതിരെയോ കെ.എസ്.യുക്കാരനെതിരെയോ ആയിരുന്നെങ്കിലോ? സത്രീയുടെ സ്വാതന്ത്ര്യത്തെയും കുഞ്ഞിന്റെ അവകാശത്തെയും കുറിച്ച് സെമിനാറുകള്‍ നടത്തുകയും പന്തംകൊളുത്തി പ്രകടനം നടത്തുകയും ചെയ്യുമായിരുന്നു. ഞങ്ങള്‍ ആ തലത്തിലേക്കൊന്നും പോകുന്നില്ല. പക്ഷെ കുഞ്ഞ് എവിടെയെന്ന ചോദ്യത്തിന് സര്‍ക്കാര്‍ ഉത്തരം പറയണം. എന്തുകൊണ്ടാണ് ആറു മാസമായി പൊലീസ് എഫ്.ഐ.ആര്‍ ഇടാതിരുന്നത്. സി.പി.എം യുവജന വിദ്യാര്‍ഥി സംഘടനകളുടെ നേതാക്കളുമായാണ് പരാതിക്കാരി എത്തിയിരിക്കുന്നത്. എന്നിട്ടും നീതി ലഭിച്ചില്ലെങ്കില്‍ ആര്‍ക്കാണ് നീതി കിട്ടുന്നത്.

എം.ജി യൂണിവേഴ്‌സിറ്റിയിലെ എ.ഐ.എസ്.എഫ് വനിതാ നേതാവ് ഗൗരവതരമായ പരാതിയാണ് എസ്.എഫ്.ഐക്കാര്‍ക്കെതിരെ ഉന്നയിച്ചത്. അവരെ കായികമായി ആക്രമിച്ചു. ബലാത്സംഗം ചെയ്യുമെന്ന് ഭീക്ഷണിപ്പെടുത്തി. കേരളത്തില്‍ പാര്‍ട്ടിക്കാരെ അഴിഞ്ഞാടാന്‍ വിട്ടിരിക്കുകയാണ്. എന്തിനാണിവിടെ പോലീസ്? പാര്‍ട്ടിക്കാര്‍ക്ക് വേണ്ടിയാണോ പോലീസ്? കേരളത്തില്‍ എങ്ങനെയാണ് സ്ത്രീ സുരക്ഷ നടപ്പാകുന്നത്.