എ വിജയരാഘവന്റെ പ്രസ്താവനയ്ക്കുള്ള മറുപടി

114
0

മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് വ്യക്തിപരമായി ആക്രമിക്കുന്നു എന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ ആരോപിക്കുന്നത്. ഇടുക്കി, കോട്ടയം ജില്ലകളില്‍ ദുരന്തമുണ്ടായപ്പോള്‍ നാസ ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഉരുള്‍പൊട്ടി 5 മണിക്കൂറിനു ശേഷമാണ് മീനച്ചിലാറിന്റെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായത്. ഈ സമയത്തിനുള്ളില്‍ നിരവധി പേരെ അപകടത്തില്‍ നിന്നും രക്ഷിക്കാമായിരുന്നു. പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ കുറേക്കൂടി മെച്ചപ്പെടുത്തണമെന്നാണ് പറഞ്ഞത്. അതെങ്ങനെ വിമര്‍ശനമാകും? ഉരുള്‍പൊട്ടലുണ്ടായ കൊക്കയാറില്‍ പിറ്റേദിവസമാണ് രക്ഷാപ്രവര്‍ത്തനം നടന്നത്. പ്രതിപക്ഷ നേതാവിനെ അവിടെയെങ്ങും കണ്ടില്ലല്ലോയെന്നാണ് വിജയരാഘവന്‍ ചോദിക്കുന്നത്. ഏതായാലും മന്ത്രിമാര്‍ അവിടെ എത്തുന്നതിന് മുന്‍പ് ഞാന്‍ അവിടെയെത്തി. അത് വലിയ ക്രെഡിറ്റായി പറയുന്നതല്ല. അത് എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെയും പൊതുപ്രവര്‍ത്തകരുടെയും ചുമതലയാണ്. എല്ലാ രാഷ്ട്രീയക്കാരും മന്ത്രിമാരും അവിടെയുണ്ടായിരുന്നു. പിറ്റേ ദിവസം മാത്രമാണ് രക്ഷാപ്രവര്‍ത്തനം നടന്നതെന്ന തെറ്റ് വീണ്ടും ആവര്‍ത്തിക്കാതിരിക്കാനാണ് ഇത് ചൂണ്ടിക്കാട്ടിയത്. പ്രതിപക്ഷ നേതാവിന്റെ പദവിക്ക് ചേര്‍ന്ന പ്രവൃത്തിയല്ല ഞാന്‍ ചെയ്യുന്നതെന്നതാണ് മറ്റൊരു വിമര്‍ശനം. എന്നാല്‍ പിണറായി വിജയന്റെ രാജസദസിലെ ആസ്ഥാന വിദൂഷകന്റെ ജോലി വിജയരാഘവന്‍ നന്നായി ചെയ്യുന്നുണ്ട്. എന്റെ ജോലി എന്നെ പഠിപ്പിക്കാന്‍ അദ്ദഹം വരണ്ട. ഞാന്‍ എങ്ങനെ സംസാരിക്കണമെന്ന് എ.കെ.ജി സെന്ററില്‍ നിന്നും ഒരു നിര്‍ദ്ദേശവും വേണ്ട. ഞങ്ങള്‍ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടും. അത് ഇനിയും തുടരും.