പ്രാലേയം

191
0


ജസ്റ്റിന്‍ ജോസഫ്, കാഞ്ഞിരത്താനം


പകലെരിഞ്ഞടങ്ങുിതാ ഭൂവില്‍,
പതിതനെടുവീര്‍പ്പുയരുന്നു….!
ചിറകടിക്കുന്നു പ്രാണമോഹങ്ങള്‍,
ചിതറുന്നു; ഭഗ്ന സ്വപ്‌നങ്ങള്‍….!
സാന്ധ്യമേഘങ്ങള്‍യാത്രയാകുന്നു,
പക്ഷികള്‍കൂടണയുന്നു!
ചക്രവാളമരുണമാകുന്നു,
അര്‍ക്കനും വിടകൊള്ളുന്നു…..!
മേഘങ്ങളെങ്ങോയാത്രയാകയായ്,
അന്ധകാരംവരികയായ്….
രാക്കിളികള്‍ചിലയ്ക്കുന്നു, ദിന-
മന്ത്യശ്വാസംവലിക്കുന്നു….!
പട്ടമൊന്നു പറന്നു പോയെങ്ങോ;
പിഞ്ഞിപ്പോകയാല്‍ജീവിതം!
യാത്രക്കുള്ളൊരു നേരമായെന്നാം
കാലമെന്നെ ഗ്രസിക്കുന്നു…!
വര്‍ണ്ണങ്ങളെങ്ങോമാഞ്ഞുപോമൊരു
നാടകത്തിന്റെഅന്ത്യമായ്….!
ദുര്‍ദ്ദിവസമേ, വന്നു നീയൊര-
ശനിപാതമായ് ഭൂമിയില്‍!
ഹോമിക്കുന്നു നീയഗ്നികുണ്ഠത്തില്‍
സ്‌നിഗ്ദ്ധ നീഹാര ബിന്ദുക്കള്‍…!
ഹൃദയമില്ല, വിവേകവുമില്ല,
ബുദ്ധിശൂന്യതയാണ് നീ!
ഉഗ്രതാപത്താല്‍ മനമുഴറുന്ന
ശപ്തജീവിതമാണു നീ….!
നേരുകെട്ട, നെറിവുകൈട്ടാരു
ആത്മവഞ്ചനയാണു നീ!
കപടമറ്റകളങ്കമോലാത്ത
കാവ്യ ഭാവനയായി ഞാന്‍
യാത്രകൊള്ളുമനന്തതയങ്ങ-
പാരതയെ പുണരവേ…!
വാനിലഗ്നിസിരകള്‍മിന്നുന്നു,
സാഗരങ്ങളലറുന്നു……!
അന്ധകാരം പരക്കുമ്പോള്‍, പ്രാണന്‍
അന്ധതയിലുഴറുമ്പോള്‍…….!
ഭയക്കുകില്ലമരണമേ, എന്റെ
പ്രാണന്‍ നിന്നിലലിയുമ്പോള്‍…..!
മയങ്ങുകില്ല ഞാന്‍ മൃത്യുവേ, നിന്മ-
ടിത്തട്ടിലൊരുപൈതലായ്.
അനന്തതയിലമരുമ്പോഴും ഞാന്‍
ഉണര്‍ന്നിരിക്കും നിലാവുപോല്‍!
പരതും ഞാന്‍ നിന്‍ ഗഹനതകളില്‍
മറ്റൊരു പൂനിലാവിനെ!
കെടുകയില്ലൊരുഅഗ്നിനാളത്തിന്‍
കനലായ്ഞാനുമെരിഞ്ഞീടും….!
അടങ്ങുകില്ലക്കനലില്‍ നിന്നുമൊ-
രഗ്നിവീണ്ടുമുയര്‍ന്നിടും!
തല്ക്കാലംവിടകൊള്ളട്ടെ, എന്റെ
ജീര്‍ണ്ണ വസ്ത്രം ഞാന്‍ മാറട്ടെ….
ഭഞ്ജിക്കുംവീണ്ടുമൊരുനാള്‍ ഞാന്‍, ഹേ
കാലമേ, നിന്റെയവനിക!
പ്രാണവായുവിലൊഴുകി നീങ്ങും
അനഘസൗരഭ ധാരയില്‍…..
യുഗയുഗങ്ങളായ്‌യാത്രചെയ്യുമ-
പൂര്‍വ്വസൗഭഗ ശ്രേണിയില്‍…..
എന്നുമെന്‍ പ്രാണനന്വേഷിച്ചീടും
കാവ്യവാഹിനിയാണു നീ!
നിത്യമെന്റെ കിനാവുകളില്‍ നീ-
യുണ്ടാകുംസര്‍ഗ്ഗ ചാരുതേ…!
വര്‍ണ്ണമോഹങ്ങളാനയിച്ചൊരു
സ്വപ്നജീവിതരേണു നീ!
വിണ്ണില്‍ നിന്നുമടര്‍ുവന്നൊരു
ജീവമോഹകണിക നീ!
യാഗഭൂമിയിലെത്തി നോക്കിയോ-
രാത്മ നിര്‍വൃതിയാണു നീ!
ജീവശ്വാസത്തിലലിഞ്ഞുചേര്‍ന്നൊരു
മുഗ്ദ്ധ നൈര്‍മ്മല്യമാണു നീ!


*പ്രാലേയം എന്ന വാക്ക് കണ്ണിത്തുള്ളി എന്ന അര്‍ത്ഥത്തിലാണ് പ്രയോഗിച്ചി’ുള്ളത്.