മണ്ണെണ്ണ പെര്‍മിറ്റ്; സംയുക്ത പരിശോധന ഫെബ്രുവരി 27 ന്

85
0

മണ്ണെണ്ണ ഇന്ധനമായി ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന യാനങ്ങളുടെയും എഞ്ചിനുകളുടെയും ഏകദിന സംയുക്ത പരിശോധന ഫിഷറീസ്, സിവില്‍ സപ്ലൈസ്, മത്സ്യഫെഡ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഫെബ്രുവരി 27 ന് രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെ സംസ്ഥാനത്തൊട്ടാകെ നിശ്ചിത കേന്ദ്രങ്ങളില്‍ വെച്ച് നടത്തുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. കോവിഡ് മൂന്നാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച പരിശോധനയാണ് പുതുക്കിയ തീയതിയില്‍ നടത്തുന്നത്. യോഗ്യമായ എല്ലാ വള്ളങ്ങളും അന്നേ ദിവസം ഒമ്പത് തീരദേശ ജില്ലകളിലെയും നിശ്ചിത പരിശോധന കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഹാജരാക്കി സംയുക്ത പരിശോധനക്ക് വിധേയമാക്കണമെന്നും മന്ത്രി പറഞ്ഞു. സംയുക്ത പരിശോധനക്ക് ഹാജരാകാത്ത എഞ്ചിനുകള്‍ക്കു മത്സ്യബന്ധനത്തിനായുള്ള മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കില്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു യാനത്തോടൊപ്പം ഒരാള്‍ക്ക് മാത്രമേ പരിശോധന കേന്ദ്രത്തില്‍ പ്രവേശനമുണ്ടാകൂ. 10 വര്‍ഷം വരെ കാലപ്പഴക്കമുള്ള എഞ്ചിനുകള്‍ പരിശോധനക്ക് ഹാജരാക്കാവുന്നതാണ്. പരിശോധനക്ക് ഹാജരാക്കുന്ന യാനങ്ങള്‍ക്കും എഞ്ചിനുകള്‍ക്കും രജിസ്‌ട്രേഷന്‍ മത്സ്യബന്ധന ലൈസന്‍സ്, FIMS (ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം) രജിസ്‌ട്രേഷന്‍ എന്നിവ നിര്‍ബന്ധമാണ്. ഒരു വ്യക്തിക്ക് പരമാവധി രണ്ടു എഞ്ചിനുകള്‍ക്കു മാത്രമേ പെര്‍മിറ്റ് അനുവദിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.