“അമ്മയ്ക്കൊരിണയെത്തേടി “

164
0

ബിജു പുരുഷോത്തമൻ

അനുകമ്പയില്ലാത്ത ദൈവം വിരുന്നിനായ്
ഒരു ദിനം മുന്നേ കടന്നുവന്നു …..
അച്ഛനെക്കൂട്ടി പുറത്തേക്ക് പോകവേ,
വിധവയായ് അമ്മയും ബാക്കിയായി …..

മധുരപ്പതിനേഴ് കയ്പ്പായി മാറിയ .
ആത്മ ക്ഷതങ്ങളിൽ വേദനിക്കെ …..
ആർത്തലച്ചുയരുന്ന തിരമാല പോലവെ ,
മകളുടെ ചിന്തകൾ അലയടിച്ചു ……

അമ്മയെന്നുള്ളൊരു ചിന്തയാൽ മാനസം
മറ്റുള്ളതെല്ലാം മറന്നു പോയി ……
മാറോട് ചേർത്തവൾ ഗാഢം പുണരവേ ,
മാതൃത്വമെന്നിൽ പകർന്നു തന്നു …..

കാട്ടുപൂവായിട്ടു ഞാനുമെന്നമ്മയും , കാലങ്ങളോളം കടന്നുപോയി ……
കുറ്റപ്പെടുത്തലും പഴികളും കേട്ടമ്മ,
കണ്ണുകൾ നിറയാതെ കാത്തുവെച്ചു ……

ആശ്വാസ വാക്കിനായ് ഉള്ളം കൊതിച്ചവൾ ,
വിധിയെപ്പഴിച്ചു തളർന്നു പോയി ……
കനലാർന്ന വഴികളിൽ കാലുകൾ പൊള്ളാതെ ,
ചിറകുകൾ തന്നു പറത്തിയെന്നെ …..

പൂമരച്ചില്ലയിൽ കൂടുകൾ കൂട്ടുവാൻ ,
ഇണക്കിളി എന്നെയും കൊണ്ടുപോയി …….
നീറിപ്പുകയുന്ന ഓർമ്മയാലമ്മയും ,
കണ്ണീരു കൊണ്ടു കഥ പറഞ്ഞു ……

ആശ്വാസ വാക്കിനാൽ ഉള്ളം നിറക്കവേ,
ഇനിയെന്തെന്ന ചിന്തയും ഓടിയെത്തി ……
തേടിയലഞ്ഞു ഞാൻ അമ്മക്ക് നൽകുവാൻ ,
നല്ലൊരിണക്കിളി കൂട്ടിനായി ………

കീർത്തി പ്രകാശിന്റ FB പോസ്റ്റിന്റെ ആശയത്തിൽ ഞാനെഴുതിയ കവിത