സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നടക്കുന്ന പിജി ഡോക്ടർമാരുടെ സമരം തുടരുന്നു

123
0

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ നടക്കുന്ന പിജി ഡോക്ടർമാരുടെ സമരം തുടരുന്നു. എമർജൻസി ഡ്യൂട്ടി ബഹിഷ്‌കരിച്ചുള്ള സമരം അഞ്ചാം ദിവസത്തിലേക്കാണ് കടക്കുന്നത്. സമരം തുടരുന്നതിന്റെ പശ്ചാത്തലത്തിൽ പിജി ഡോക്ടർമാരുമായി ചർച്ചയ്‌ക്ക് തയ്യാറാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

രാവിലെ 10.30 ശേഷമാകും കൂടിക്കാഴ്ച. പിജി ഡോക്ടർമാർക്ക് തന്നെ എപ്പോൾ വേണമെങ്കിലും വന്ന് കാണാമെന്ന് ആരോഗ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു എന്നാൽ കൂടിക്കാഴ്ചയ്ക്ക് ചർച്ചയുടെ ഭാഷ്യം നൽകേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. പിജി ഡോക്ടർമാർ ഉന്നയിച്ച ന്യായമായ ആവശ്യങ്ങൾക്ക് സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട് അത് അവരെ ബോധ്യപ്പെടുത്തും.

കൂടുതൽ ജൂനിയർ ഡോക്ടർമാരുട നിയമനവും സ്‌റ്റൈപ്പൻഡ് വർദ്ധനയും ആവശ്യപ്പെടും. അതേസമയം തിങ്കളാഴ്ച സൂചനാ പണിമുടക്ക് നടത്തിയ ഹൗസ് സർജൻമാർ സമരം അവസാനിപ്പിച്ച് ഇന്ന് ഡ്യൂട്ടിയിൽ പ്രവേശിക്കും. 24 മണിക്കൂറായിരുന്നു ഹൗസ് സർജന്മാരുടെ സൂചനാ പണിമുടക്ക്.

പിജി ഡോക്ടർമാരുടെ ആവശ്യങ്ങളിൽ അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ സമരത്തിനിറങ്ങുമെന്നു ഐ.എം.എ അറിയിച്ചു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിഷയം ഗൗരവമായി പരിഗണിക്കുന്നില്ലെന്ന് ഐ.എം.എ ദേശീയ പ്രസിഡന്‍റ് ഡോക്ടർ ജെ.എ ജയലാൽ പറഞ്ഞു. കോവിഡ് കാലമായതിനാൽ ഡോക്ടർമാർക്ക് അധിക ജോലി ഭാരമാണ്. പി.ജി. പ്രവേശനം വേഗം നടത്തുകയോ പകരം ഡോക്ടർമാരെ നിയമിക്കുകയോ ചെയ്യണമെന്നും ഡോക്ടർ ജെ.എ.ജയലാൽ പറഞ്ഞു.