വെബിനാർ സംഘടിപ്പിച്ചു

598
0

തിരു : സർക്കാരിന്റെ മസ്തിഷ്ക മരണാന്തര പദ്ധതിയായ കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൻ ഷെറിങ് അഥവാ മൃതസഞ്ജീവനി കേരളത്തിലെ ട്രാൻസ്‌പ്ലാന്റ് കോർഡിനേറ്റർമാർക്കായി വെബിനാർ സംഘടിപ്പിച്ചു. സംസ്ഥാനത്ത് മസ്തിഷ്കമരണ  സ്ഥിതീകരണം ഗണ്യമായി കുറഞ്ഞതിന്റെ കാരണങ്ങളാണ് വെബിനാർ ചർച്ചചെയ്തത്.  രോഗിയെ ചികിത്സിക്കുന്ന ആശുപത്രിയിലെ ഡോക്ടർമാർ മസ്തിഷ്കമരണം റിപ്പോർട്ട് ചെയ്യുന്നതിൽ താല്പര്യക്കുറവ് കാണിക്കുന്നുണ്ട്. മസ്തിഷ്കമരണം സ്ഥിതീകരിക്കുന്ന ഡോക്ടർമാർക്കെതിരെയും ആശുപത്രികൾക്കെതിരെയും  സമൂഹ മാധ്യമങ്ങളിൽകൂടി നടക്കുന്ന ദുഷ്പ്രചാരണവും  മതിഷ്‌കമരണം സ്ഥിതീകരിക്കുന്നതിൽ നിന്നും അവരെ പിന്തിരിക്കുന്നതായി വെബിനാർ ചൂണ്ടിക്കാട്ടി. മസ്തിഷ്കമരണ സ്ഥിതീകരണത്തിനു   ഇന്ത്യയിലാദ്യമായി മാനദണ്ഡം കൊണ്ടുവന്ന സംസ്ഥാനമാണ് കേരളം. 2015 – 2016 വർഷങ്ങളിൽ മസ്തിഷ്ക മരണ സ്ഥിതീകരണത്തിലും അതുവഴിയുള്ള അവയവദാനത്തിലും ഇന്ത്യയിൽ തന്നെ മുൻപന്തിയിലായിരുന്നു നമ്മുടെ സംസ്ഥാനം.  മസ്തിഷ്ക മരണത്തിനെതിരെയുള്ള അപവാദ പ്രചരണങ്ങൾ  തടയുന്നതിനും അതിനെതിരെ ശക്തമായ ബോധവത്ക്കരണം ഉണ്ടാകേണ്ടതിന്റെയും ആവശ്യകത  വെബിനാർ പങ്കുവച്ചു. മസ്തിഷ്ക മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് മൃതസഞ്ജീവനി ഗുഡ് വിൽ അംബാസഡർ കൂടിയായ പ്രമുഖ ചലച്ചിത്ര താരം മോഹൻലാലിനെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പരസ്യങ്ങൾ നൽകുന്നത് പ്രയോജനപ്പെടുമെന്നും വെബിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.  കെ എൻ ഒ എസ് സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ നോബിൾ ഗ്രേഷ്യസ്, ശ്രീ  ചിത്ര  തിരുനാൾ  ഇൻസ്റ്റിറ്റ്യൂട്ട്  ഫോർ  മെഡിക്കൽ   സയൻസസ്    ടെക്നോളജി ന്യൂറോളജി വിഭാഗം മേധാവി  ഡോ ഈശ്വർ , തിരുവനന്തപുരം മെഡിക്കൽ കോളേജ് ട്രാൻസ്‌പ്ലാന്റ് പ്രൊക്യൂർമെൻറ് മാനേജർ ഡോ. അനിൽ സത്യദാസ്, എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ മൾട്ടി ഓർഗൻ ട്രാൻസ്‌പ്ലാന്റ് കോഓർഡിനേറ്റർ പ്രസാദ്, മൃതസഞ്ജീവനി പ്രൊജക്ട് മാനേജർ ശരണ്യ എന്നിവർ സംസാരിച്ചു.