മലപ്പുറം ജില്ലയിലൂടെ ആറുവരിപ്പാത; നിർമാണം അടുത്ത സെപ്റ്റംബറില്‍ തുടങ്ങും

289
0

മലപ്പുറം ജില്ലയിലൂടെ കടന്നുപോകുന്ന ആറുവരിപ്പാതയുടെ നിർമാണം അടുത്ത സെപ്റ്റംബറില്‍ ആരംഭിക്കും. ഭൂമി വിട്ടു നല്‍കിയവര്‍ക്കുളള മുഴുവന്‍ നഷ്ടപരിഹാരവും മൂന്നു മാസത്തിനകം വിതരണം ചെയ്യും. രണ്ടര വർഷത്തിനകം നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
മംഗളുര- ഇടപ്പള്ളി ദേശീയപാത വികസനത്തിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ 76 കിലോമീറ്റർ പാതയാണ് ആറുവരിയാവുന്നത്. ജില്ലാ അതിർത്തി ഇടിമുഴിക്കൽ മുതൽ കാപ്പിരിക്കാട് വരെയുള്ള ഭാഗങ്ങളിൽ 203 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. സ്ഥലം ഉടമകൾക്കുള്ള നഷ്ടപരിഹാരത്തുകവിതരണം 3 മാസത്തിനകം പൂർത്തിയാക്കും. ആകെ 3964 കോടി രൂപയാണ് മലപ്പുറത്ത് നഷ്ടപരിഹാരമായി നൽകേണ്ടത് . ഇതിൽ 613 കോടി രൂപ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. അദാനി ഗ്രൂപ്പ് അടക്കമുള്ള 4 വൻകിട കമ്പനികളാണ് പദ്ധതിക്കായി ടെൻഡർ സമര്‍പ്പിച്ചിരുന്നത്. ഹൈദ്രാബാദിലെ കെഎൻആർ കൺസ്ട്രക്ഷൻസ് കമ്പനിക്കാണ് കരാര്‍ ലഭിച്ചത്.
പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങൾക്കും മറ്റും പരമാവധി വില നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു. ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ചുമാറ്റലാണ് ആദ്യജോലി. മുഴുവൻ പേർക്കും പണം കൈമാറിയശേഷം ഏറ്റെടുത്ത ഭൂമി നിർമാണത്തിനായി കരാർ കമ്പനിക്ക് കൈമാറും. തിരക്കേറിയ വളാഞ്ചേരി ടൗണും വട്ടപ്പാറ വളവും ഒഴിവാക്കിയാണ് പുതിയ ആറുവരിപ്പാതകടന്നുപോവുക.