പ്രഭാത വാർത്തകൾ 2022 | ഒക്ടോബർ 29 | ശനി | 1198 | തുലാം 12 | തൃക്കേട്ട

48
0

◾റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 162 കോടി രൂപയുടെ വന്‍ നികുതി വെട്ടിപ്പ്. ജിഎസ്ടി വകുപ്പാണു നികുതി വെട്ടിപ്പു കണ്ടെത്തിയത്. 703 കോടി രൂപയുടെ വരുമാനത്തിന് റിയല്‍ എസ്റ്റേറ്റ് ഇടപാടുകാര്‍ ജിഎസ്ടി അടച്ചില്ലെന്നാണ് കണ്ടെത്തല്‍. സംസ്ഥാനത്തെ 15 റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരാണ് ഇത്രയും രൂപ നികുതി ഇനത്തില്‍ വെട്ടിച്ചത്.

◾പൊലീസിന് ഏകീകൃത യൂണിഫോം എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദേശത്തിനെതിരേ വിമര്‍ശനങ്ങള്‍. യൂണിഫോമില്‍ തുടങ്ങുന്ന ഏകീകരണം, പോലീസ് സേനയെ കേന്ദ്ര സേനയാക്കി മാറ്റുന്നതില്‍ കലാശിക്കുമോയെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആശങ്ക. ആഭ്യന്തര മന്ത്രിമാരുടെ യോഗത്തില്‍ പ്രസംഗിക്കവേയാണ് പ്രധാനമന്ത്രി ഈ ആശയം മുന്നോട്ടുവച്ചത്. ക്രമസമാധാനം സംസ്ഥാനങ്ങളുടെ ചുമതലയാണെന്ന് പ്രധാനമന്ത്രി ആഭ്യന്തര മന്ത്രിമാരെ ഓര്‍മ്മപ്പെടുത്തുകയും ചെയ്തിരുന്നു.

◾സാമൂഹിക മാധ്യമങ്ങളിലെ പരാതി പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സമിതി രൂപീകരിക്കും. ഇതടക്കമുള്ള വ്യവസ്ഥകളുമായി കേന്ദ്ര സര്‍ക്കാര്‍ ഐടി ചട്ടം ഭേദഗതി ചെയ്തു.

◾നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് ദിലീപും കൂട്ടുപ്രതി ശരത്തും നല്‍കിയ ഹര്‍ജി കോടതി തള്ളി. തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ച സെഷന്‍സ് ജഡ്ജ് ഹണി എം. വര്‍ഗീസ് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ ദിലീപും ശരത്തും തിങ്കളാഴ്ച ഹാജരാകണമെന്ന് ഉത്തരവിട്ടു. വിചാരണ നവംബര്‍ 10 ന് തുടങ്ങും.

◾കാസര്‍കോട് ജില്ലയിലെ 34 നഴ്സിംഗ് ഓഫീസര്‍മാരെ സര്‍ക്കാര്‍ ഒറ്റയടിക്കു സ്ഥലം മാറ്റി. പകരം ഒരാളെപോലും നിയമിച്ചിട്ടില്ല. എന്‍ഡോസള്‍ഫാന്‍ രോഗികളുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം തേടി ആഴ്ചകളോളം നിരാഹര സമരം നടത്തിയ സാമൂഹിക പ്രവര്‍ത്തക ദയാ ബായിയ്ക്കു മന്ത്രിമാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ചുകൊണ്ടാണു കൂട്ടസ്ഥലംമാറ്റം. ഇതോടെ കാസര്‍കോട് ജില്ലയിലെ ആരോഗ്യമേഖലയിലെ പ്രതിസന്ധി അതിരൂക്ഷമായി.

◾തുലാവര്‍ഷം കേരളത്തില്‍ നാളെയെത്തും. ആദ്യം വടക്കന്‍ തമിഴ്നാട്ടിലാണ് തുലാവര്‍ഷം എത്തുക. ഇന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.

◾കെഎസ് യു സംസ്ഥാന പ്രസിഡന്റായി അലോഷ്യസ് സേവ്യറിനെ നിയമിച്ചു. അധ്യക്ഷസ്ഥാനത്തേക്കു പരിഗണിക്കപ്പെട്ട മുഹമ്മദ് ഷമ്മാസ്, ആന്‍ സെബാസ്റ്റ്യന്‍ എന്നിവരെ സംസ്ഥാന വൈസ് പ്രസിഡന്റുമാരാക്കി. കഴിഞ്ഞ ആഴ്ച സ്ഥാനമൊഴിഞ്ഞ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്തിനെ എന്‍എസ്യുഐ ദേശീയ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. പുനഃസംഘടനയില്‍ രമേശ് ചെന്നിത്തല വിഭാഗം അതൃപ്തി പ്രകടിപ്പിച്ചു.

◾ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിളളി എംഎല്‍എയുടെ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ഹര്‍ജിയില്‍ സര്‍ക്കാര്‍ ആരോപിച്ചത്.

◾ജനങ്ങള്‍ക്കു ഗവര്‍ണറോടുള്ള പ്രീതി നഷ്ടമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സുപ്രീം കോടതി വിധി വിശദമായി സിപിഎം പരിശോധിച്ചു. വിസി മാരെ മാറ്റേണ്ട സാഹചര്യമില്ലെന്നും ഗോവിന്ദന്‍.

◾തിരുനെല്ലിയില്‍ ബസ് തടഞ്ഞ് ഒന്നര കോടി രൂപ കവര്‍ന്ന കേസില്‍ രണ്ടുപേരെ കൂടി അറസ്റ്റു ചെയ്തു. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി പ്രശാന്ത്, കൊണ്ടോട്ടി സ്വദേശി ഷഫീഖ് എന്നിവരെയൊണ് പിടികൂടിയത്. ഇതോടെ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം പത്തായി.

◾തൃശൂരില്‍ വിദ്യാര്‍ഥികളടക്കമുള്ള 250 പേര്‍ക്ക് എംഡിഎംഎ വിറ്റ സംഭവത്തിലെ മുഖ്യ പ്രതിയുടെ കൂട്ടാളിയും പിടിയില്‍. മരത്താക്കര സ്വദേശി സിതിന്‍, സിജോ എന്നിവരാണ് പിടിയിലായത്. മുഖ്യപ്രതി അരുണിന്റെ സുഹൃത്താണ് സിതിന്‍.

◾തിരുവനന്തപുരത്ത് യുവതിയെ കൈയേറ്റം ചെയ്തതിന് പൊലീസുകാരനെതിരെ കേസ്. കന്റോണ്‍മെന്റ് സ്റ്റേഷനിലെ ഡ്രൈവര്‍ സുരേഷിനെതിരെ കാട്ടാക്കട പൊലീസാണ് കേസെടുത്തത്. കാട്ടാക്കടയില്‍ ഒരു കടയില്‍ സാധനം വാങ്ങാനെത്തിയപ്പോള്‍ മദ്യലഹരിയില്‍ സ്ത്രീയെ ഉപദ്രവിച്ചെന്നാണു പരാതി.

◾കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി എസ്ഐ എന്ന വലിയപറമ്പില്‍ വീട്ടില്‍ ബിജു കട്ടപ്പന (46) യെ പിടികൂടി. മോഷണം നടത്തി കിട്ടുന്ന തുക കൊണ്ട് ആഡംബര വാഹനങ്ങളും വസ്തുവകകളും വാങ്ങി കൂട്ടുകയാണ് ഇയാളുടെ ഹോബി. വിവിധ പോലീസ് സ്റ്റേഷനുകളിലായി അഞ്ഞൂറോളം മോഷണ കേസുകളുണ്ട്.

◾ലോട്ടറി ടിക്കറ്റുകളില്‍ നമ്പര്‍ തിരുത്തി ലോട്ടറി വ്യാപാരികളില്‍നിന്നു സമ്മാനത്തുക തട്ടിയെടുക്കുന്ന രണ്ടംഗ തട്ടിപ്പു സംഘം പിടിയില്‍. കുണ്ടറ മുളവന കാഞ്ഞിരക്കോട് മുറിയില്‍ സെന്റ് ജൂഡ് വില്ലായില്‍ സിജോ (39), കുണ്ടറ മുളവന നാന്തിരിക്കല്‍ മുറിയില്‍ സജീവ് ഭവനത്തില്‍ സജീഷ് (30) എന്നിവരെയാണ് നൂറനാട് പോലീസ് അറസ്റ്റു ചെയ്തത്.

◾പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വയോധികനെ മഞ്ചേരി പോക്സോ അതിവേഗ കോടതി പത്തുവര്‍ഷം കഠിന തടവിനും രണ്ടേകാല്‍ ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഐക്കരപ്പടി ചെറുകാവ് വള്ളിയില്‍ കോയ മൊയ്തീനെ (68) യാണ് ശിക്ഷിച്ചത്.

◾പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കൊല്ലം പെരിനാട് വെള്ളിമണ്‍ ചേറ്റുകടവ് കരയില്‍ ചരുവില്‍ പുത്തന്‍വീട്ടില്‍ പ്രിന്‍സിനെ (അക്കുട്ടന്‍ – 21) നുറനാട് പോലീസ് അറസ്റ്റു ചെയ്തു.

◾പോക്‌സോ കേസില്‍ ശിക്ഷിക്കപ്പെട്ട് പരോളില്‍ പുറത്തിറങ്ങിയ യുവാവ് ഇരയെ പീഡിപ്പിച്ചതിന് അറസ്റ്റിലായി. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ്.എസ്. ജിതേഷിനെ (22) യാണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്.

◾കോഴിക്കോട് പോക്സോ കേസില്‍ അധ്യാപകന്‍ പിടിയില്‍. പതിനൊന്നു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കളരാന്തിരി ചെന്ദനംപുറത്ത് അബ്ദുല്‍ മജീദ്(55)നെയാണ് കൊടുവള്ളി പൊലീസ് അറസ്റ്റു ചെയ്തത്.

◾തമിഴ്നാട്ടില്‍നിന്ന് എറണാകുളത്തേക്കു കൊണ്ടുവന്ന രണ്ടര കിലോ ഹാഷിഷ് ഓയിലും കഞ്ചാവ് ഗുളികകളുമായി മൂന്നു പേര്‍ ചാലക്കുടി എക്സൈസിന്റെ പിടിയിലായി. കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ അടക്കം മൂന്നു പേരെയാണു പിടികൂടിയത്.

◾ഭാരത് രാഷ്ട്ര സമിതിയായി മാറിയ തെലങ്കാനയിലെ ഭരണകക്ഷിയുടെ ‘ഓപ്പറേഷന്‍ താമര’ ആരോപണം കോടതിയില്‍ പാളി. അറസ്റ്റു ചെയ്ത മൂന്നുപേരെ അഴിമതി വിരുദ്ധ കോടതി തെളിവില്ലെന്നു കണ്ട് വെറുതേ വിട്ടു. കൂറുമാറ്റത്തിന് പ്രധാന ടിആര്‍എസ് നേതാവിന് 100 കോടി രൂപയും ഓരോ എംഎല്‍എമാര്‍ക്കും 50 കോടി രൂപ വീതവും വാഗ്ദാനം ചെയ്തെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.

◾കാന്‍സര്‍ രോഗിക്ക് ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന് ഒരു ലക്ഷം രൂപ പിഴശിക്ഷ ചുമത്തി സുപ്രീംകോടതി. സ്റ്റേഷനറികളും ലീഗല്‍ ഫീസും കോടതി സമയവും പാഴാക്കിയതിനാണ് ഉദ്യോഗസ്ഥന് ചിലവ് ചുമത്തിയത്. ഒരു ലക്ഷം രൂപ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ശമ്പളത്തില്‍നിന്ന് ഈടാക്കാനാണ് കോടതി നിര്‍ദേശം.

◾പതിനഞ്ചു വയസിനു മുകളില്‍ പ്രായമുള്ള മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാമെന്ന് പഞ്ചാബ് – ഹരിയാന ഹൈക്കോടതി. ശൈശവ വിവാഹ നിരോധന നിയമത്തിലെ സെക്ഷന്‍ 12 പ്രകാരം ഇത്തരം വിവാഹം അസാധുവാകില്ല. പതിനാറ് വയസുകാരിയെ വിവാഹം കഴിച്ച യുവാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് ഉത്തരവ്.

◾വിദ്വേഷ പ്രസംഗ കേസില്‍ ശിക്ഷിക്കപ്പെട്ട സമാജ്വാദി പാര്‍ട്ടി എംഎല്‍എ അസംഖാന്റെ നിയമസഭാ അംഗത്വം യുപി നിയമസഭാ സ്പീക്കര്‍ റദ്ദാക്കി. 2019 ല്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ അസം ഖാനെ യുപിയിലെ രാംപൂര്‍ കോടതി മൂന്നു വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തെ സമയമുള്ളപ്പോഴാണ് നിയമസഭാംഗത്വം റദ്ദാക്കിയത്. തൊണ്ണൂറോളം കേസുകളില്‍ പ്രതിയാണ് അസംഖാന്‍.

◾ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ ഉള്‍പ്പെട്ട പാക് അധിനിവേശ കാഷ്മീര്‍ അടക്കം ജമ്മു കാഷ്മീരിനെ മുഴുവനായും ഇന്ത്യ തിരിച്ചുപിടിക്കണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ബുദ്ഗാമില്‍ ഇന്ത്യന്‍ സൈന്യം സംഘടിപ്പിച്ച 76-ാമത് ഇന്‍ഫന്ററി ദിനത്തില്‍ ‘ശൗര്യ ദിവസ്’ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

◾കോയമ്പത്തൂര്‍ സ്ഫോടന കേസിലെ പ്രതികളിലൊരാളായ ഫിറോസ് ഇസ്മയില്‍ ഐഎസ് ബന്ധം സമ്മതിച്ചെന്ന് പോലീസ്. ശ്രീലങ്കയിലെ ഈസ്റ്റര്‍ സ്ഫോടന പരമ്പരയുടെ സൂത്രധാരന്മാരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. കേരളത്തിലെ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന മുഹമ്മദ് അസ്ഹറുദ്ദീനെയും റാഷിദ് അലിയേയും കണ്ടെന്നാണ് വെളിപ്പെടുത്തല്‍. ‘ഇസ്ലാമിയ പ്രചാര പേരവൈ’ എന്ന സംഘടനയിലെ ഏതാനും നേതാക്കളെ ചോദ്യം ചെയ്യുന്നുണ്ട്. ഇതേസമയം, എന്‍ഐഎ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

◾എന്‍ജിനില്‍നിന്നു തീപ്പൊരി പറന്നതിനെത്തുടര്‍ന്ന് ബംഗളൂരുവിലേക്കു പറന്നു തുടങ്ങിയ ഇന്‍ഡിഗോ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കി.

◾ബൈക്കില്‍ ഇടിച്ചതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പ്രകോപിതനായ കാര്‍ ഡ്രൈവര്‍ ആളുകളെ ഇടിച്ചു തെറിപ്പിച്ചു. ഡല്‍ഹിയില്‍ അലിപുരിലാണു സംഭവം. കാറിടിച്ചു പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറോടിച്ചിരുന്ന അലിപുര്‍ സ്വദേശിയായ നിതിന്‍ മാനെ അറസ്റ്റ് ചെയ്തു.

◾ഇന്ത്യന്‍ നിര്‍മ്മിത വിസ്‌കിയുമായി ബകാര്‍ഡി. ‘ലെഗസി’ എന്നപേരിലുള്ള വിസ്‌കി വിപണിയില്‍ അവതരിപ്പിച്ചു, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് ആദ്യം ലെഗസി ലഭ്യമാകുക.

◾ട്വിറ്ററിന്റെ മുഖ്യസാരഥിയായി ഇലോണ്‍ മസ്‌ക് തന്നെ രംഗത്തെത്തുമെന്നു റിപ്പോര്‍ട്ട്. 4400 കോടി ഡോളറിന് ട്വിറ്ററിനെ ഏറ്റെടുത്തതിനു പിറകേ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പരാഗ് അഗര്‍വാള്‍ അടക്കമുള്ള ഉന്നതരെ മസ്‌ക് പുറത്താക്കി. പിരിച്ചുവിട്ടവര്‍ക്ക് മൊത്തം 880 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും. പരാഗ് അഗര്‍വാളിനു മാത്രം 387 ലക്ഷം ഡോളര്‍ നല്‍കേണ്ടിവരും.

◾കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി തുടര്‍ക്കഥയാവുന്നു ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തു. ഇതോടെ ബ്ലാസ്റ്റേഴ്സ് ഐഎസ് എല്ലിലെ തുടര്‍ച്ചയായ മൂന്നാമത്തെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്.

◾ട്വന്റി 20 ലോകകപ്പില്‍ മഴ വില്ലനാകുന്നു. ഇന്നലെ അഫ്ഗാനിസ്താന്‍ – അയര്‍ലന്‍ഡ് മത്സരം ഉപേക്ഷിച്ചതിനു പിന്നാലെ ഇംഗ്ലണ്ട് ഓസ്‌ട്രേലിയ മത്സരവും മഴ മൂലം ഉപേക്ഷിച്ചു. ഇതോടെ ഇത്തവണത്തെ ലോകകപ്പില്‍ മഴ കാരണം നാല് മത്സരങ്ങള്‍ ഉപേക്ഷിക്കപ്പെട്ടു.

◾2022 ലെ മൂന്നാം പാദത്തില്‍ ആപ്പിള്‍ ഇന്ത്യയില്‍ റെക്കോര്‍ഡ് വരുമാനം കൈവരിച്ചതായി ആപ്പിള്‍. തായ്‌ലന്‍ഡ്, വിയറ്റ്‌നാം, ഇന്തോനേഷ്യ, മെക്‌സിക്കോ തുടങ്ങിയ വികസ്വര വിപണികളിലെ മികച്ച പ്രകടനത്തോടെ, ആപ്പിള്‍ അതിന്റെ ഐഫോണ്‍ വഴിയുള്ള വരുമാനം ഈ പാദത്തില്‍ ഇരട്ടിയാക്കി. ഐഫോണിന് ഇന്ത്യയില്‍ സര്‍വകാല വരുമാന റെക്കോര്‍ഡ് സ്ഥാപിച്ചു. ഐഫോണ്‍ നിര്‍മ്മാണം ഇന്ത്യയിലേക്ക് മാറ്റാന്‍ തുടങ്ങിയ സമയത്താണ് ആപ്പിളിന്റെ വില്‍പ്പന ഇന്ത്യയില്‍ വര്‍ദ്ധിച്ചത്. ആപ്പിളിന്റെ ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ ഐഫോണുകള്‍ ഈ വര്‍ഷം രാജ്യത്തെ മൊത്തം ഐഫോണ്‍ ഉല്‍പാദനത്തിന്റെ 85 ശതമാനത്തോളം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

◾പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ അറ്റാദായത്തില്‍ നാലുമടങ്ങിലധികം വര്‍ധന. സെപ്റ്റംബര്‍ 30ന് അവസാനിക്കുന്ന പാദത്തില്‍ 2112.5 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് കേവലം 486.9 കോടി രൂപ മാത്രമായിരുന്നു. വില്‍പ്പനയില്‍ ഉണ്ടായ റെക്കോര്‍ഡ് നേട്ടമാണ് ലാഭത്തില്‍ പ്രതിഫലിച്ചത്. ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ 29,942 കോടി രൂപയാണ് വരുമാനം. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 20,550 കോടി രൂപയായിരുന്നു. കഴിഞ്ഞ പാദത്തില്‍ 5,17,395 വാഹനങ്ങളാണ് വിറ്റഴിച്ചത്. ഒരു പാദത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണിത്. ആഭ്യന്തര വിപണിയില്‍ മാത്രം 4,54,200 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഇക്കാലയളവില്‍ 63,195 വാഹനങ്ങളാണ് കയറ്റുമതി ചെയ്തതെന്നും കമ്പനി അറിയിച്ചു.

◾ജാന്‍വി കപൂര്‍ നായികയാകുന്ന ചിത്രമാണ് ‘മിലി’. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ഹെലന്റെ’ റീമേക്കാണ് ‘മിലി’. ‘ഹെലന്റെ’ സംവിധായകനായ മാത്തുക്കുട്ടി സേവ്യര്‍ തന്നെയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിലെ ‘തും ഭി രാഹി’ എന്ന വീഡിയോ പുറത്തുവിട്ടു. എ ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ‘മിലി’യുടെ ഗാന രചന ജാവേദ് അക്തര്‍. ജാവന്‍വി കപൂറിന്റെ അച്ഛന്‍ കൂടിയായ ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. ജാന്‍വി കപൂറിന് പുരമേ സണ്ണി കൗശല്‍, മനോജ് പഹ്വ, ഹസ്ലീന്‍ കൗര്‍, രാജേഷ് ജെയ്സ്, വിക്രം കൊച്ചാര്‍, അനുരാഗ് അറോറ, സഞ്ജയ് സൂര്യ എന്നിവരും അഭിനയിക്കുന്നു. മലയാളത്തില്‍ ‘ഹെലെന്‍’ എന്ന ചിത്രം നിര്‍മിച്ചത് വിനീത് ശ്രീനിവാസനാണ്. ‘ഹെലന്‍’ ഹിന്ദി പതിപ്പ് തിയറ്ററുകളിലേക്ക് എത്തുക നവംബര്‍ നാലിനാണ്.

◾ഹരിദാസ് സംവിധാനം ചെയ്യുന്ന കനിഹ പ്രധാന കഥാപാത്രമാകുന്ന ചിത്രം ‘പെര്‍ഫ്യൂമി’ന്റെ റിലീസ് പ്രഖ്യാപിച്ചു. നവംബര്‍ 18ന് ആണ് തിയറ്ററുകളിലെത്തുക. നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളുമാണ് ‘പെര്‍ഫ്യൂമിന്റെ ഇതിവൃത്തം. അപ്രതീക്ഷിതമായി നഗരത്തില്‍ ജീവിക്കേണ്ടി വരുന്ന ഒരു സ്ത്രീയില്‍ നഗരത്തിന്റെ സ്വാധീനം എത്രമാത്രം തീവ്രമാണെന്നും, നഗരത്തിന്റെ പ്രലോഭനങ്ങളില്‍ പെട്ടുപോകുന്ന അവളുടെ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളും ആഘാതവുമാണ് ചിത്രത്തില്‍ പറയുന്നത്. ശ്രീകുമാരന്‍ തമ്പിയുടെയും നവാഗതരായ ഗാനരചയിതാക്കളുടെയും ഹൃദയഹാരിയായ ഒട്ടേറെ പാട്ടുകളും ചിത്രത്തിന്റെ പ്രത്യേകതയാണ്. പ്രതാപ് പോത്തന്‍, ടിനി ടോം, പ്രവീണ, ദേവി അജിത്ത്, ഡൊമിനിക്, സുശീല്‍ കുമാര്‍, വിനോദ് കുമാര്‍, ശരത്ത് മോഹന്‍, ബേബി ഷമ്മ, ചിഞ്ചുമോള്‍, അല്‍ അമീന്‍,നസീര്‍, സുധി, സജിന്‍, രമ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

◾രണ്ടാമത്തെ ഇലക്ട്രിക് കാര്‍ പ്രദര്‍ശിപ്പിച്ച് ടൊയോട്ട. ബിസെഡ് 4 എക്സ് എന്ന ഇലക്ട്രിക് എസ്യുവിക്ക് ശേഷം ബിസെഡ് 3 എന്ന സെഡാനാണ് ടൊയോട്ട പ്രദര്‍ശിപ്പിച്ചത്. ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ബിവൈഡിയുമായി സഹകരിച്ച് പുറത്തിറങ്ങുന്ന വാഹനത്തിന് 599 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുന്ന ബാറ്ററി പാക്കാണ് ഉപയോഗിക്കുക. ടൊയോട്ടയുടെ ഇ ടിജിഎന്‍ജിഎ പ്ലാറ്റ്ഫോമിലാണ് നിര്‍മാണം. ബാറ്ററിയുടെ നിര്‍മാണം ബിവൈഡിയും. പത്തുവര്‍ഷം വരെ, ബാറ്ററിക്ക് 90 ശമാനം ചാര്‍ജിങ് കപ്പാസിറ്റിയുണ്ടാകുമെന്നും കമ്പനി പറയുന്നുണ്ട്.

◾ലോകമെമ്പാടുമുള്ള പരിസ്ഥിതി സ്നേഹികളുടെ ബൈബിള്‍ എന്ന് വിശേഷിപ്പിക്കാവുന്ന കൃതി.സ്വാര്‍ത്ഥമോഹിനികള്‍ക്കായി കീടനാശിനികളുടെ നീതിയുക്തമാല്ലാത്ത ഉപയോഗം മനുഷ്യരാശിയെതന്നെ ഇല്ലാതാക്കുമെന്ന് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ‘നിശ്ശബ്ദ വസന്തം’. ഡിസി ബുക്സ്. വില 320 രൂപ.

◾സ്ത്രീകള്‍ കൂടുതല്‍ സമയം വീടുകള്‍ക്കുള്ളില്‍ ചെലവഴിക്കുന്നതും വെയില്‍ ഏല്‍ക്കാതിരിക്കുന്നതും അലസമായ ജീവിതശൈലി നയിക്കുന്നതും ഒസ്റ്റിയോപോറോസിസ് വര്‍ധിക്കാനുള്ള കാരണങ്ങളാണ്. ഒസ്റ്റിയോപോറോസിസ് തീവ്രമാകാതിരിക്കാന്‍ 50ന് മുകളില്‍ പ്രായമായ സ്ത്രീകള്‍ ഇനി പറയുന്ന കാര്യങ്ങള്‍ പിന്തുടരാം. 19 മുതല്‍ 50 വയസ്സ് വരെയുള്ളവര്‍ക്ക് പ്രതിദിനം ശുപാര്‍ശ ചെയ്യപ്പെടുന്ന കാല്‍സ്യത്തിന്റെ അളവ് 1000 മില്ലിഗ്രാമാണ്. അതിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് പ്രതിദിനം 1200 മില്ലിഗ്രാം കാല്‍സ്യം ആവശ്യമാണ്. പാലുത്പന്നങ്ങള്‍, ആല്‍മണ്ട്, കോളിഫ്ളവര്‍, ചീര, പനീര്‍, ഇന്ത്യന്‍ സാല്‍മണ്‍ എന്നിവയെല്ലാം കാല്‍സ്യത്തിന്റെ സമ്പന്ന സ്രോതസ്സുകളാണ്. വൈറ്റമിന്‍ ഡിയുടെ ഒപ്പം ലഭിച്ചാല്‍ മനുഷ്യശരീരത്തിന് കാല്‍സ്യം എളുപ്പത്തില്‍ വലിച്ചെടുക്കാന്‍ സാധിക്കും. 70 വയസ്സിനു താഴെയുള്ളവര്‍ക്ക് ദിവസം 15 മില്ലിഗ്രാമും അതിനു മുകളിലുള്ളവര്‍ക്ക് 20 മില്ലിഗ്രാമും വൈറ്റമിന്‍ ഡി ആവശ്യമാണ്. കൊഞ്ച്, രോഹു പോലുള്ള മീനുകള്‍, ചീസ്, മുട്ടയുടെ മഞ്ഞക്കരു, ഓറഞ്ച് ജ്യൂസ്, ധാന്യങ്ങള്‍, പാല്‍ എന്നിവയെല്ലാം വൈറ്റമിന്‍ ഡി അടങ്ങിയതാണ്. സൂര്യപ്രകാശം ചര്‍മത്തില്‍ ഏല്‍ക്കുമ്പോഴും വൈറ്റമിന്‍ ഡി ഉല്‍പാദിപ്പിക്കപ്പെടുന്നു. ഭാരം ഉയര്‍ത്തുന്ന വ്യായാമങ്ങള്‍ എല്ലുകളുടെ സാന്ദ്രത വര്‍ധിപ്പിക്കുകയും ശരീരത്തിന്റെ ബാലന്‍സ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് വീഴ്ചകളുടെ സാധ്യത കുറയ്ക്കും. ജോഗിങ്, വേഗത്തിലുളള നടത്തം, ടെന്നീസ്, നെറ്റ്ബോള്‍, നൃത്തം എന്നിവ എല്ലുകളുടെ കരുത്ത് വര്‍ിപ്പിക്കാന്‍ സഹായിക്കും. ജംപിങ്, റോപ് സ്‌കിപ്പിങ് തുടങ്ങിയ വ്യായാമങ്ങളും നല്ലതാണ്. ഭാവിയില്‍ ഒസ്റ്റിയോപോറോസിസ് വരാതിരിക്കാനും എല്ലുകളെ ശക്തമാക്കി വയ്ക്കാനും ചെറുപ്പത്തില്‍ വരുത്തുന്ന ചില ജീവിതശൈലീ മാറ്റങ്ങള്‍ സഹായിക്കും. പുകവലി ഉപേക്ഷിക്കുന്നതും മദ്യപാനം ഉപേക്ഷിക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുന്നതും കഫൈന്‍ ഉപയോഗം കുറയ്ക്കുന്നതുമെല്ലാം ഫലപ്രദമായ ജീവിതശൈലീ മാറ്റങ്ങളാണ്.