തുടർച്ചയായ രണ്ടാം തവണയും കൊല്ലമ്പുഴ ഏലായിൽ കൃഷിയിറക്കി നഗരസഭയും സുഭിക്ഷകേരളം കർഷക സമിതിയും

261
0

തുടർച്ചയായ രണ്ടാം തവണയാണ് നഗരസയും സുഭിക്ഷകേരളം കർഷക സമിതിയും സംയുക്തമായി കൊല്ലമ്പുഴ ഏലായിൽ കൃഷിയിറക്കുന്നത്. 12 ഏക്കറോളം വരുന്ന പാടശേഖരത്തിലാണ് നെൽ കൃഷിക്കാവശ്യമായ ഉമ ഇനത്തിപ്പെട്ട അത്യുൽപ്പാദന ശേഷയുള്ള വിത്ത് മുളപ്പിച്ചെടുത്ത ഞാറ് നട്ടത്. ആറ്റിങ്ങൽ എം.എൽ.എ ഒ.എസ് അംബിക ഞാറു നടീൽ മഹോൽസവം ഉദ്ഘാടനം ചെയ്തു. 120 ദിവസം കൊണ്ട് വിളവെടുക്കാൻ സാധിക്കുന്ന തരത്തിലാണ് സമിതിയിലെ 10 അംഗങ്ങൾ ചേർന്ന് ഇവിടെ കൃഷി ചെയ്യുന്നത്. വിത്തിന് പുറമെ കൃഷിക്കാവശ്യമായ കുമ്മായം, ജൈവവളം എന്നിവ കൃഷിഭവനിൽ നിന്ന് നൽകിയിരുന്നു. കൂടാതെ പണിക്കൂലിയുടെ ഒരു വിഹിതം ധനസഹായമായി നഗരസഭ കൃഷിഭവനിലൂടെ കർഷകർക്ക് ലഭ്യമാക്കും. വിളവെടുപ്പിലൂടെ ലഭിക്കുന്ന നെല്ല് സിവിൽ സപ്ലെകൊ മുഖേന കിലോക്ക് 28 രൂപ നിരക്കിൽ കർഷകരിൽ നിന്നും സംഭരിക്കുമെന്നും എം.എൽ.എ ഒ.എസ്.അംബിക അറിയിച്ചു. കാൽ നൂറ്റാണ്ടിലേറെയായി തരിശ് കിടന്ന ഈ ഏലായിൽ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ വർഷം കൃഷിയിറക്കി വിജയകരമായി നൂറ് മേനി വിളവെടുത്തിരുന്നു. ഇത്തവണയും കൃഷിഭവൻ മുഖേന വിത്ത് വിതരണം ചെയ്ത 6 പാടശേഖങ്ങളിലും വരും ദിവസങ്ങളി വിത്ത് വിതക്കുമെന്നും, പട്ടണത്തിലെ തരിശ് ഭൂമികൾ ഏറ്റെടുത്ത് കൂടുതൽ കൃഷി മെച്ചപ്പെടുത്തുമെന്നും ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.

വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ എസ്.ഷീജ, ഗിരിജ ടീച്ചർ, കൗൺസിലർ എസ്.സുഖിൽ, ഉണ്ണികൃഷ്ണൻ, കൃഷി അസി.ഡയറക്ടർ എ.നൗഷാദ്, കൃഷി ഓഫീസർ വി.എൽ.പ്രഭ, കർഷക സമിതി കൺവീനർ സി.ദേവരാജൻ, രക്ഷാധികാരി ആർ.രാമു, സെക്രട്ടറി സന്തോഷ്, പ്രസിഡന്റ് രാജേന്ദ്രൻ നായർ, സമിതി അംഗങ്ങൾ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.