കോഴിക്കോട് കുതിരവട്ടം മാനസികാരോ​ഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ട് അന്തേവാസികൾ ചാടിപ്പോയി

61
0

ഉമ്മുക്കുൽസു, ഷംസുദീൻ എന്നിവരാണ് ഇന്ന് രാവിലെ ചാടിപ്പോയത്. ഇരുവരെയും അടുത്തിടെയാണ് മാനസികാരോ​ഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പൊലീസ് അന്വേഷണം തുടങ്ങി. സുരക്ഷാ ജീവനക്കാരുടെ വീഴ്ചയാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

ഇന്ന് അതിരാവിലെ ഇവർ ചാടിപ്പോയെങ്കിലും അൽപം വൈകിയാണ് ഇത് പുറത്തറിഞ്ഞത്. അടുത്തിടെയാണ് ഇരുവരേയും മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. സെക്യൂരിറ്റി ജീവനക്കാരുടെ കുറവാണ് ഇതിന് കാരണമായത് എന്നാണ് വിലയിരുത്തൽ. ഇവർക്ക് വേണ്ടി ബസ് സ്റ്റാന്റ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ തെരച്ചിൽ ആരംഭിച്ചു. മെഡിക്കൽ കോളേജ് പോലീസാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.

ഇതിനു മുമ്പും ഇവിടെ സമാന സംഭവങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. നാല് സുരക്ഷാ ജീവനക്കാർ മാത്രമാണ് കുതിരവട്ടത്തുള്ളത്. അന്തേവാസികളുടെ എണ്ണമാവട്ടെ 469 ഉം. സുരക്ഷാ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയർന്നിരുന്നു.അതേസമയം കഴിഞ്ഞ ദിവസം ഇവിടെ നടന്ന അന്തേവാസിയുടെ കൊലപാതകവുമായി നിലവിലെ സംഭവത്തിന് ബന്ധമില്ലെന്നാണ് പ്രാഥമിക നി​ഗമനം.

കഴിഞ്ഞ ദിവസമാണ് ബംഗാൾ സ്വദേശിനി കൊലപ്പെട്ടത്. കട്ടിലിനെചൊല്ലിയുള്ള തർക്കത്തിലാണ് ജിയറാം ജിലോട്ട് എന്ന യുവതി കൊല്ലപ്പെട്ടത്. പശ്ചിമബംഗാൾ സ്വദേശിയായ തസ്മി ബീവിയാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. ഇത് സംബന്ധിച്ച് മാനസികാരോഗ്യ കേന്ദ്രത്തിൽ തെളിവെടുപ്പും മൊഴിയെടുപ്പും തുടരുകയാണ്.