കെ.ആർ. ഗൗരിയമ്മ അന്തരിച്ചു.

579
0

വിട വാങ്ങിയത് കേരളം കണ്ട കരുത്തുറ്റ വനിത നേതാവ്*

ചേർത്തല താലൂക്കിലെ പട്ടണക്കാട് അന്ധകാരനഴി എന്ന ഗ്രാമത്തിൽ കളത്തിപ്പറമ്പിൽ കെ. എ. രാമൻ-പാർവ്വതിയമ്മ ദമ്പതികളുടെ മകളായി 1919 ജൂലൈ 14-നാണ് ഗൗരിയമ്മ ജനിച്ചത്.

തിരൂർ, ചേർത്തല എന്നിവിടങ്ങളിലെ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബി.എ. ബിരുദവും തുടർന്ന് എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും കരസ്ഥമാക്കി.

കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവപ്രവർത്തകനായിരുന്ന ജ്യേഷ്ഠസഹോദരൻ സുകുമാരന്റെ പ്രേരണയാൽ ഗൗരിയമ്മയും വിദ്യാർത്ഥിരാഷ്ട്രീയത്തിലേക്ക് ഇറങ്ങിത്തിരിച്ചു. വിദ്യാർത്ഥി ആയിരിക്കുമ്പോൾമുതൽ തന്നെ രാഷ്ട്രീയത്തിൽ ഗൗരിയമ്മ സജീവമായിരുന്നു. 1953-ലും 1954-ലും നടന്ന തിരുവിതാംകൂർ, തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഗണ്യമായ ഭൂരിപക്ഷത്തോടെ അവർ വിജയിച്ചു.

ഐക്യകേരളത്തിന്റെ ജനനത്തിന് ശേഷം രൂപീകരിക്കപ്പെട്ട 1957-ലെ പ്രഥമ കേരളനിയമസഭയിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ, ലോകത്താദ്യമായി ബാലറ്റ് വോട്ട് ജനാധിപത്യവ്യവസ്ഥയിലൂടെ നിലവിൽ വന്ന മന്ത്രിസഭയിലും അംഗമായി. 1957-ൽ അന്നത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ മന്ത്രിമാരായിരുന്ന പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവ് ടി.വി.തോമസും ഗൗരിയമ്മയും വിവാഹിതരായി. എന്നാൽ 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിളർന്നപ്പോൾ ടി.വി തോമസ് സി.പി.ഐയിലും ഗൗരിയമ്മ സി.പി.എമ്മിലും ചേർന്നു.

സ്വാതന്ത്ര്യാനന്തര കേരളത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയിൽ നിർണ്ണായകസ്വാധീനം ചെലുത്തുവാൻ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയനേതാക്കളിൽ ഒരാളാണ് കെ.ആർ. ഗൗരിയമ്മ. അക്കാലത്ത് ഉന്നതമായി കരുതപ്പെട്ടിരുന്ന നിയമവിദ്യാഭ്യാസം തന്നെ തെരഞ്ഞെടുക്കാൻ തയ്യാറായ കേരളവനിതകളുടെ ആദ്യതലമുറയിൽപ്പെട്ട കെ.ആർ. ഗൗരിയമ്മ ആധുനികകേരളം കണ്ടിട്ടുള്ള ഏറ്റവും പ്രൗഢയായ വനിതാഭരണാധികാരിയായിരുന്നു. 1952-53, 1954-56 എന്നീ കാലഘട്ടങ്ങളിലെ തിരുവിതാംകൂർ-കൊച്ചി നിയമസഭകളിലും തുടർന്ന് കേരളസംസ്ഥാനത്തിന്റെ ആവിർഭാവത്തോടെ അഞ്ചാം നിയമസഭയിലൊഴികെ ഒന്നു മുതൽ പതിനൊന്നുവരെ എല്ലാ നിയമസഭകളിലും ഗൗരിയമ്മ അംഗമായിരുന്നിട്ടുണ്ടു്. 1957,1967,1980,1987,2001, 2004 എന്നീ വർഷങ്ങളിൽ രൂപം കൊണ്ട മന്ത്രിസഭകളിലും അവർ അംഗമായിരുന്നു.

കേരളത്തിൽ വിവിധകാലങ്ങളിൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള മന്ത്രിസഭകളിലും എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും നയിച്ച ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭകളിലും അവർ പ്രധാനപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. റവന്യൂ വകുപ്പിനു പുറമേ, ഗൗരിയമ്മ വിജിലൻസ്, വ്യവസായം, ഭക്ഷ്യം, കൃഷി, എക്സൈസ്, സാമൂഹ്യക്ഷേമം, ദേവസ്വം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളും ഭരിച്ചു.

സി പി എം അംഗമായിരുന്ന ഗൗരിയമ്മ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടതിനെ തുടർന്ന് ജനാധിപത്യ സംരക്ഷണ സമിതി (ജെ.എസ്.എസ്) രൂപവത്കരിച്ചു. കേരളത്തിൽ 1960-70-കളിൽ നടപ്പിലാക്കിയ ഭൂപരിഷ്കരണ നിയമത്തിന്റെ പ്രമുഖശില്പിയാണ്.
പതിനൊന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവു കൂടിയായിരുന്നു ഗൗരിയമ്മ. ഏറ്റവുമധികം തവണ തിരഞ്ഞെടുക്കപ്പെട്ടയാൾ എന്ന റിക്കോർഡ് ഗൗരിയമ്മയുടെ പേരിലാണ്. ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം(85 വയസ്), ഏറ്റവും കൂടുതൽ കാലം നിയമസഭാംഗം, ഏറ്റവും പ്രായം കൂടിയ മന്ത്രി തുടങ്ങിയ പല റിക്കോർഡുകളും ഗൗരിയമ്മയുടെ പേരിലുണ്ട്.

കെ.ആർ. ഗൗരിയമ്മയുടെ ആത്മകഥ 2010-ൽ ആത്മകഥ-കെ.ആർ. ഗൗരിയമ്മ എന്ന പേരിൽ പുറത്തിറങ്ങിയിരുന്നു.

കെ.ആർ ഗൗരിയമ്മ എന്ന മുപ്പത്തിമൂന്നുകാരി 68 വർഷം മുൻപ് തിരുകൊച്ചി നിയമസഭയിൽ നടത്തിയ ഒരു പ്രസംഗമാണ്.

മന്തുള്ള വീട്ടിലെ പെണ്ണിന്റെ പേറെടുക്കാൻ പോകുന്ന മിഡ് വൈഫുമാർ ചെയ്യുന്നത് എന്താണെന്നു നിങ്ങൾക്കറിയുമോ, മിസ്റ്റർ ഗോവിന്ദ മേനോൻ (പനമ്പിള്ളി)? വേണ്ട കോളറയുള്ള വീട്ടിൽ? അല്ലെങ്കിൽ വസൂരിയുള്ള വീട്ടിൽ? അവിടെയൊക്കെ പേറ് നടക്കുന്നുണ്ടെന്നെങ്കിലും നിങ്ങൾ അറിയുന്നുണ്ടോ മിസ്റ്റർ ഗോവിന്ദ മേനോൻ?

‘ഒന്നും വേണ്ട…. നാട്ടിൽ കോളറയുണ്ട്, വസൂരിയുണ്ട്, പ്‌ളേഗുണ്ട് എന്നെങ്കിലും നിങ്ങൾ അറിയുന്നുണ്ടോ? ഇതിനൊക്കെ ഇടയിലൂടെ ഇന്ന് ഓരോ വീട്ടിലും കയറിയിറങ്ങാൻ ധൈര്യം ഈ മിഡ് വൈഫുമാർക്കു മാത്രമേയുള്ളു. അവർ നിങ്ങൾ ഭരണക്കാരേപ്പോലെ അറച്ചു നിൽക്കില്ല. ഓരോ വീട്ടിലും പോകും. പക്ഷേ, അവർക്ക് ആഴ്ചയിൽ നാലു നാഴി അരി കൊടുക്കണം എന്നു പറഞ്ഞാൽ നിങ്ങൾ ഖജനാവിനുമേൽ കെട്ടിപ്പിടിച്ചു പൂണ്ടുകിടക്കും.

‘കുട്ടനാട്ടിലൊക്കെ കോളറയും വസൂരിയും ഓരോ വീട്ടിലും പടർന്നു കയറുകയാണ്. ഒരു വീട്ടിൽ നിന്ന് വേറൊരു വീട്ടിലേക്ക് അതു പകരാതിരിക്കാൻ ആളുകളെ നിങ്ങൾക്കൊന്നു തടഞ്ഞു നിർത്തിക്കൂടേ? പൊലീസിന്റെ ഉച്ചഭാഷിണികൊണ്ട് രോഗമുള്ള വീട്ടിൽ നിന്നാരും പുറത്തിറങ്ങരുതെന്ന് നിങ്ങൾക്കൊന്നു വിളിച്ചു പറഞ്ഞുകൂടേ? ഈ രോഗമൊന്നു നിൽക്കുന്നതുവരെ അകത്തു തന്നെ ഇരിക്കാൻ ആവീടുകളിൽ ചട്ടംകെട്ടാൻ നിങ്ങൾക്ക് കഴിയാത്തത് എന്തുകൊണ്ടാണ്?

‘ ആളുകൾ പുറത്തിറങ്ങിയില്ലെങ്കിൽ അവർക്ക് കഞ്ഞിക്കുവകയുണ്ടാവില്ല. അരി സർക്കാർ കൊടുക്കണം. അതു നിങ്ങൾക്കു കഴിയില്ല. ഞാൻ ഈ പ്രതിപക്ഷത്തു നിന്ന് പറയുകയാണ്, നിങ്ങൾക്കു വെളിവുണ്ടെങ്കിൽ, ഈ നാടിനോട് എന്തെങ്കിലും ഉത്തരവാദിത്തം ഉണ്ടെങ്കിൽ ചെയ്യാനായി ഒന്നുകൂടി പറയുകയാണ്. രോഗമുള്ള വീട്ടിലെ ആളുകളെ വീട്ടിൽ തന്നെ ഇരുത്തുക. അവർക്കും മിഡ് വൈഫുമാർക്കും സർക്കാർ തന്നെ അരികൊടുക്കുക. അതു നിങ്ങളെക്കൊണ്ടു പറ്റുമോ?’

ജനാധിപത്യ കേരളത്തിലെ നിയമസഭാ രേഖകളിൽ ഉള്ള ആദ്യത്തെ ലോക്ഡൗൺ നിർദേശം ഇതാണ്.