കഴുത്തറപ്പന്‍ ബിൽ കൊല്ലത്തും

368
0

50 കാരിക്ക് നല്‍കിയത് അഞ്ച് ലക്ഷം രൂപയുടെ ബിൽ, നിഷേധിച്ച് ആശുപത്രി അധികൃതർ

കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രി അമിത ഫീസ് ഈടാക്കുന്നെന്ന പരാതി കൊല്ലത്തും. കൊല്ലം മെഡിറ്ററീന ആശുപത്രിക്കെതിരെയാണ് പരാതി. ജാസ്മി എന്ന 50 കാരിക്ക് 5,10,189 രൂപയുടെ ബിൽ തുകയാണ് ആശുപത്രി അധികൃതര്‍ നല്‍കിയത്. ഐസിയുവിൽ പ്രതിദിനം 12000 രൂപ എന്ന നിരക്കീടാക്കുമെന്ന് പറഞ്ഞായിരുന്നു പ്രവേശനമെന്ന് കുടുംബം പറയുന്നു. എന്നാൽ ഒരാഴ്ച കഴിഞ്ഞപ്പോൾ മുതൽ അമിത ബിൽ ഈടാക്കിയെന്നാണ് പരാതി. 
ഐസിയുവിൽ ഡോക്ടർ രോഗിയെ ഒരു തവണ സന്ദർശിച്ചതിന് ഈടാക്കിയത് 2000 രൂപ വീതമാണ്. ഒരു ദിവസം രണ്ട് തവണ സന്ദർശിച്ചാൽ 4000 രൂപ ഈടാക്കി. പിപിഇ കിറ്റിന് പല ദിവസങ്ങളിൽ പല തുക ഈടാക്കിയെന്നും പരാതിയില്‍ പറയുന്നു. ഈ മാസം ഏഴിന് ഡിസ്ചാർജായ രോഗി പണം അടയ്ക്കാൻ ഇല്ലാത്തതിനാൽ ആശുപത്രിയിൽ തുടരുകയാണ്.എന്നാല്‍, അമിത ഫീസ് ഈടാക്കിയിട്ടില്ലെന്ന് മെഡിറ്ററിന ആശുപത്രി അധികൃതർ പറയുന്നത്. ഐസിയുവിലും വെൻ്റിലേറ്ററിലും കിടന്ന രോഗിക്ക് ചുമത്തിയത് സ്വാഭാവികമായ നിരക്കാണെന്നാണ് ആശുപത്രിയുടെ വിശദീകരണം. കോടതി വിധി വന്ന ശേഷമേ പണമടയ്ക്കൂ എന്ന് രോഗിയുടെ കുടുംബം നിലപാടെടുത്തു. മാധ്യമങ്ങളെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആശുപത്രി അധികൃതർ പറയുന്നു. അതേസമയം, കൊവിഡ് ചികിത്സയ്ക്ക് കൊള്ള ഫീസ് ഈടാക്കിയ എറണാകുളത്തെ സ്വകാര്യ ആശുപത്രിയ്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആലുവയിലെ അൻവർ മെമ്മോറിയൽ ഹോസ്പിറ്റലിനെതിരെയാണ് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് പ്രകാരം കേസെടുത്തത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെത്തുടർന്ന് ആശുപത്രിയ്ക്കെതിരെ അന്വേഷണം നടത്താൻ ഹൈക്കോടതി  നിർദ്ദേശം നൽകിയിരുന്നു.  സ്വകാര്യ ആശുപത്രികളുടെ കൊള്ള ഫീസിനെതിരായ  ഹർജിയിൽ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന് ഉച്ചയ്ക്ക് ശേഷം  നടക്കും.