കണ്ണൂര്‍ അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന പ്രതി ആന്റണി സണ്ണി പിടിയില്‍.

33
0

തട്ടിപ്പുകള്‍ ഓരോന്നായി പുറത്തുവന്നതിന് പിന്നാലെയാണ് എനി ടൈം മണിയുടെ ഡയറക്ടറായിരുന്ന ആന്റണി സണ്ണി ഒളിവില്‍ പോയത്. കണ്ണൂര്‍ അര്‍ബന്‍ നിധിയുടെ സഹ സ്ഥാപനമാണ് എനി ടൈം മണി.

സംസ്ഥാനത്തെ വിവിധ പൊലീസ് സ്‌റ്റേഷനുകളില്‍ ലഭിച്ച നിരവധി പരാതികളിലായി 30 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസ് പറയുന്നത്. 30 കോടിയുടെ തട്ടിപ്പ് നടത്തിയത് ആന്റണിയാണെന്ന് മറ്റുപ്രതികള്‍ മൊഴി നല്‍കിയതായും പൊലീസ് പറയുന്നു.

12% പലിശയും സ്ഥാപനത്തില്‍ ജോലിയും വാഗ്ദാനം ചെയ്താണു നിക്ഷേപകരെ വലയില്‍ വീഴ്ത്തിയത്. കൂലിപ്പണിക്കാര്‍ മുതല്‍ ഡോക്ടര്‍മാരും പ്രവാസികളും വരെ ഇരകളായാതായാണ് വിവരം. 59 ലക്ഷം രൂപ നഷ്ടപ്പെട്ട തലശ്ശേരി സ്വദേശിയായ ഡോകടറുടെ പരാതിയിലാണ് ആദ്യം കേസെടുത്തത്. 5300 രൂപ മുതല്‍, ഒരു കോടിയോളം രൂപ വരെ നിക്ഷേപിച്ചവരുണ്ടെന്ന് പൊലീസ് പറയുന്നു.

2020ല്‍ ആണു കമ്പനി തുടങ്ങിയത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് വരെ ജീവനക്കാര്‍ക്കു ശമ്പളവും നിക്ഷേപകര്‍ക്കു പലിശയും കൃത്യമായി നല്‍കിയിരുന്നതായാണു വിവരം. അതിന് ശേഷം എങ്ങനെയാണ് തട്ടിപ്പ് തുടങ്ങിയത് എന്നതിനെ കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്.