കടൽക്ഷോഭം തടയാൻ ഒൻപതു ജില്ലകൾക്കായി 10 കോടി

532
0

തീരദേശ ജില്ലകളിലെ കടൽക്ഷോഭം തടയാൻ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനായി ഒൻപതു ജില്ലകൾക്കായി 10 കോടി രൂപ അനുവദിച്ചു. ചെല്ലാനം മേഖലയിലെ കടൽക്ഷോഭവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യാൻ വ്യവസായമന്ത്രി പി. രാജീവ്, ഫിഷറീസ്-സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ, ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, ഗതാഗതമന്ത്രി ആൻറണി രാജു എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അനുവദിച്ച തുകയിൽ ചെല്ലാനം മേഖലയ്ക്കായി രണ്ടുകോടി രൂപ വകയിരുത്തി.തീരസംരക്ഷണത്തിനായി ടെട്രാപോഡ് ഉപയോഗപ്പെടുത്തിയുള്ള സംരക്ഷണകവചം നിർമിക്കുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കാൻ മന്ത്രിമാർ യോഗത്തിൽ നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികൾ ഒരു മാസത്തിനുള്ളിൽ തീർക്കാൻ തീരുമാനമായി. ഇക്കാര്യത്തിന് ഇറിഗേഷൻ സി.ഇ.ഒയെയും ഐ.ഡി.ആർ.ബി ഡയറക്ടറെയും ചുമതലപ്പെടുത്തി.ചെല്ലാനം തീരദേശ നിവാസികൾ നേരിടുന്ന എല്ലാതല പ്രശ്നങ്ങളും പഠിച്ച് ചെല്ലാനത്തെ മാതൃകാ തീരദേശ ഗ്രാമമാക്കുന്നതിനുള്ള പദ്ധതി തയാറാക്കാൻ വിവിധ സർക്കാർ വകുപ്പുകളെയും കൊച്ചിയിലെ സർവകലാശാലകളെയും ചുമതല ഏൽപ്പിക്കും.എല്ലാ തീരദേശ ജില്ലകളിലെയും മന്ത്രിമാരെ പങ്കെടുപ്പിച്ചുള്ള യോഗം ഈമാസം 27നുള്ളിൽ നടത്തും.ചെല്ലാനത്തെ ജിയോബാഗ് ഉപയോഗിച്ചുള്ള 35 ലക്ഷം രൂപയുടെ പദ്ധതിയും വിജയൻ കനാൽ ഉപ്പുതോട് എന്നിവയിൽ നിന്നും മണ്ണുമാറ്റാനുള്ള അഞ്ചുലക്ഷം രൂപയുടെ പദ്ധതിയും തീർക്കും.വർഷകാലം മുന്നിൽകണ്ട് എല്ലാ ജില്ലകൾക്കുമായി അനുവദിച്ച 30 ലക്ഷം വീതമുള്ള പ്രവൃത്തികൾ അടിയന്തിരമായി പൂർത്തീകരിക്കണം. ചെല്ലാനത്ത് മണ്ണുകയറിയ ഭാഗത്തുനിന്ന് മണ്ണ് നീക്കുന്ന നടപടി എത്രയും പെട്ടെന്ന് നടത്താനും യോഗം തീരുമാനിച്ചു.യോഗത്തിൽ എം.എൽ.എമാരായ പി.പി ചിത്തരഞ്ജൻ, കെ.ജെ. മാക്സി, അഡീ: ചീഫ് സെക്രട്ടറി ടി.കെ ജോസ് തുടങ്ങിയവർ പങ്കെടുത്തു.