ഓക്സിജൻ ടാങ്കറുകൾ ഓടിക്കുന്നതിന് കെഎസ്ആർടിസി ഡ്രൈവർമാർ പരിശീലനം പൂർത്തിയാക്കി

348
0

ആദ്യ സർവ്വീസ് വെള്ളിയാഴ്ച നടത്തും

സംസ്ഥാന സർക്കാരിന്റെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജീവൻരക്ഷാ മരുന്നുകളും ഓക്സിജൻ സിലിണ്ടറുകൾ അടക്കമുള്ള ക്യാപ്സൂളുകളും എത്തിക്കുന്നതിന് മുന്നണി പോരാളികളായി തിരഞ്ഞെടുത്ത കെഎസ്ആർടിസി ഡ്രൈവർമാരുടെ പരിശീലനം പൂർത്തിയായി.

ആദ്യ ബാച്ചിൽ തിരഞ്ഞെടുത്ത പാലക്കാട് ജില്ലയിലെ 37 ഡ്രൈവർമാർക്ക് പാലക്കാട് വെച്ച് പരിശീലനം നൽകി. എറണാകുളത്തെ ഐ ഫാസ്റ്റ് ഫയർ ആന്റ് സേഫ്റ്റിയിലെ ഡയറക്ടർ ശരത് ചന്ദ്രൻ, ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിലെ ഫയർ ആന്റ് സേഫ്റ്റി ഓഫീസർ ഉലഹന്നാൻ, തൃശ്ശൂർ ഡെപ്യൂട്ടി ട്രാൻസ് പോർട്ട് കമ്മീഷണർ ശശികുമാർ, പാലക്കാട് ആർടിഒ ശിവകുമാർ എന്നിവരാണ് ഇവർക്കുള്ള പരിശീനം നൽകിയത്. രാവിലത്തെ പരിശീലനത്തിന് ശേഷം ഓക്സിൻ വിതരണം ചെയ്യുന്ന ഇനോക്സ് എയർ പ്രോഡക്ട് കമ്പനിയും ഡ്രൈവർമാർക്ക് പരിശീലനം നൽകി. പരിശീലനം പൂർത്തിയാക്കിയവർക്ക് ആർടിഒ നൽകുന്ന ലൈൻസൻസും, ഇനോക്സ് നൽകുന്ന സേഫ്റ്റി സർട്ടിഫിക്കറ്റും ലഭിക്കുന്ന മുറയ്ക്ക് വെള്ളിയാഴ്ച മുതൽ സർവ്വീസ് ആരംഭിക്കാൻ സാധിക്കുമെന്ന് കെഎസ്ആർടിസി പാലക്കാട് ഡിറ്റിഒ ടി .എ ഉബൈദ് അറിയിച്ചു.

സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമം ഉണ്ടാകാതിരിക്കാൻ കൂടുതൽ ഓക്സിജൻ സിലണ്ടറുകൾ എത്തിക്കുന്നതിന് വേണ്ടിയുള്ള ഡ്രൈവർമാരുടെ കുറവ് ഉണ്ടായതിനെ തുടർന്ന് വാർ റൂമിൽ നിന്നും കെഎസ്ആർടിസി സിഎംഡി ബിജുപ്രഭാകർ ഐഎഎസിനോട് സഹായം അഭ്യർത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സിഎംഡി ടാങ്കർ ലോറികൾ സന്നദ്ധ സേവനത്തിന്റെ ഭാ​ഗമായി സർവ്വീസ് നടത്താൻ താൽപര്യമുള്ള ഡ്രൈവർമാർ അറിയിക്കണമെന്നുള്ള സർക്കുലർ ഇറക്കിയതിന് പിന്നാലെ 450 തിൽ അധികം പേരാണ് വിവിധ വിഭാഗങ്ങളിൽ നിന്നും സന്നദ്ധ സേവനത്തിലായി താൽപര്യം അറിയിച്ചത്. അതിൽ നിന്നുള്ള ആദ്യ ബാച്ചിലെ 37 ഡ്രൈവർമാർക്കാണ് പരിശീലനം നൽകിയത്. തുടർന്ന് മേയ് 14 ന് കൊച്ചിയിൽ നിന്നുള്ള 25 ഡ്രൈവർമാരെ പരിശീലനം നൽകും.

കെഎസ്ആർടിസി പാലക്കാട് ജനറൽ കൺട്രോളിം​ഗ് ഇൻസ്പെക്ടർ വി. സഞ്ജീ വ് കുമാർ, ഇൻസ്പെക്ടർ വാസുദേവൻ പി.എം.ഡി എന്നിവരാണ് പരിശീലന പരിപാടി ഏകോപിപ്പിച്ചത്