അനന്യകുമാരിയുടെയും ജിജിുവിന്റെയും മരണം ആത്മഹത്യയോ?

227
0

ആർ.ജയേഷ്
മലനാട് ന്യൂസ്

“ഒരു നൂറ് തവണ നിങ്ങൾ വെള്ളമൊഴിച്ചാലും തീയില്‍കുരുത്ത ഞാന്‍ അണയില്ല” എന്ന് പറഞ്ഞ…പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മൂന്നാം ലിംഗക്കാരുടെ ജ്വലിക്കുന്ന നവോത്ഥാന നായികയായിരുന്ന പൂര്‍ണത നേടിയ സ്ത്രീയാകാന്‍ പ്രയാണം നടത്തിയ ട്രാന്‍സ് വുമണ്‍ അനന്യകുമാരി അലക്സ് ഒരു മുഴം കയറില്‍ ആത്മഹത്യചെയ്യാന്‍ മാത്രം വിഡ്ഡിയാകേണ്ട ജന്മമായിരുന്നോ…?
ക്രേസി ഡെമോക്രസി അന്വേഷിക്കുന്നു.
ക്രോമസോമുകളുടെ വ്യതിയാനം സംഭവിച്ച ശരീരവും സ്ത്രൈണത നിറഞ്ഞ മനസുമായി ജനിച്ച ട്രാന്‍സ് വുമണ്‍ അനന്യകുമാരി അലക്സ് വെറും രണ്ടര പതിറ്റാണ്ടുമാത്രമാണ് ഈ ഭൂമിയില്‍ നമുക്കൊപ്പം ജീവിച്ചത്. ജനിതക വൈകല്യങ്ങളെ മനസാ അംഗീകരിക്കുകയും മാനസിക വൈകല്യമുള്ള സമൂഹത്തിന്റെ കല്ലേറുകള്‍ക്കിടയിലൂടെ നടന്ന് തന്റേതല്ലാത്ത കാരണത്താല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ ഭാഗമാകേണ്ടി വരുമ്പോഴും സ്വന്തം സമൂഹത്തിന്റെ ഉന്നമനത്തിനും അവരുടെ പ്രതിനിധിയില്‍ നിന്നും നിയമനിര്‍മ്മാണ സഭയൂടെയും കേരള രാഷ്ട്രീയത്തിന്റെയും ഭാഗമാകാനും ഭാഗ്യം സിദ്ധിച്ച അനന്യകുമാരി അലക്സ് പക്ഷെ ഒരു മനുഷ്യായുസിലനുഭവിച്ചുതീരാവുന്നതിലധികം ദുഖങ്ങളും ദുരിതങ്ങളും ഒപ്പം ചില ചതിവുകളും രാഷ്ട്രീയ വഞ്ചനകളും നേരിടേണ്ടിവന്ന ട്രാന്‍സ് യുവതികൂടിയാണ് എന്ന് തുറന്നു പറയുന്ന ഒരു അഭിമുഖത്തിനാണ് ഞാൻ മലനാട് ടിവിയിൽ അവതാരകനായത്..
എന്റെ എല്ലാ ചോദ്യങ്ങൾക്കും തിളക്കമാർന്ന കണ്ണുകളും ഉയർന്ന ശിരസുമായി അവൾ മറുപടി നൽകി.

ജീവന്‍ ടി.വി വാര്‍ത്താ അവതാരക, മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റ്, മോഡല്‍ എന്നീനിലകളിലും ഒട്ടനവധി ട്രാന്‍സ്ജന്റ് സംഘടനകളിലും പ്രധാന ഭാരവാഹിത്തം വഹിച്ചിരുന്ന അനന്യകുമരി അലക്സ് ഒടുവില്‍ ആദ്യ ട്രാൻസ് വുമൻ നിയമസഭാസ്ഥാനാർഥി എന്നാ നിലയിൽ കേരള രാഷ്ട്രീയത്തിന്റെയും ഒരു ഭാഗമായി മാറി. കഴിഞ്ഞ നിയമ സഭാതിരഞ്ഞെടുപ്പില്‍ ഒരു അപ്രധാന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വവും അനന്യയെ തേടിവന്നു.
ഒട്ടനവധി മോഹനവാഗ്ദാനങ്ങള്‍ നല്‍കിയാണ് ഒരു സെലബ്രിറ്റി ട്രാന്‍സ് വുമണ്‍ ആയിരുന്ന അനന്യകുമാരി അലക്സിനെ പാര്‍ട്ടി തിരഞ്ഞെടുത്തത്. എന്നാല്‍ വാഗ്ദാനങ്ങള്‍ പലതും വെള്ളത്തില്‍വരച്ച വരപോലയായി എന്നുമാത്രമല്ല തിരക്കുള്ള മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റുകൂടിയായിരുന്ന അനന്യ എല്ലാ സാമ്പത്തിക സ്രോതസുകളും ഉപേക്ഷിച്ച് പൂര്‍ണമായി പൊതുജനസേവനത്തിനായി പാര്‍ട്ടിക്കൊപ്പം ഇറങ്ങിത്തിരിച്ചു. ഡി. എസ്. ജെ. പി എന്ന പാർട്ടിയുടെ മലപ്പുറം വേങ്ങര നിയോജകമണ്ഡലം പ്രതിനിധിയായി അങ്ങനെ അനന്യ സസ്ഥാനത്തെ ആദ്യ ട്രാൻസ്‌ജെണ്ടർ നിയമസഭാ സ്ഥാനവർത്തിയുമായി.
കുഞ്ഞാലിക്കുട്ടിക്കെതിരായി ഒരു
മൂന്നാം ലിംഗകാരിയെ നിര്‍ത്താന്‍ മാത്രമായി പാര്‍ട്ടിതന്നെ ഒരു ആയുധമാക്കുകയാണെന്ന് തിരിച്ചറിഞ്ഞ അനന്യ സ്വയം പാര്‍ട്ടി അംഗത്വം ഉപേക്ഷിച്ച് തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുകയായിരുന്നു. എന്നാല്‍ പ്രചാരനാർത്ഥം മണ്ഡലത്തിൽ പലവീടുകള്‍ സന്ദര്‍ശിച്ചപ്പോള്‍ സ്ത്രീകളും പുരുഷന്‍മാരും ഭരിച്ച വേങ്ങര മണ്ഡലത്തില്‍ ഒരു മൂന്നാം ലിംഗക്കാരിയായ തന്നെ മകളെപോലെ വോട്ടര്‍മാര്‍ ചേര്‍ത്തുനിര്‍ത്തിയെന്നും കുടിവെള്ളമടക്കമുള്ള പ്രാഥമിക സൗകര്യങ്ങൾ പോലും ഇന്നും ലഭിക്കാത്ത സ്ഥലവാസികളുടെ രോധനം നേരിട്ട് കേട്ട അനന്യ തനിക്കും ഒരു രാഷ്ട്രീയ ചട്ടുകമാകാതെ പൊതുജനസേവനം ചെയ്യണമെന്ന മോഹം ഉടലെടുത്തുവെന്നും മലനാട് ടി.വിയുടെ അഭിമുഖത്തില്‍ അവൾ വെളിപ്പെടുത്തി.
പാര്‍ട്ടിയുമായുള്ള യുദ്ധം ഒട്ടനവധി ദുരിതങ്ങള്‍ തനിക്ക് സമ്മാനിച്ചുവെന്നും വധഭീണിയും നിലനില്‍ക്കുന്നുവെന്നും അന്ന് അനന്യ സധൈര്യം തുറന്നുപറഞ്ഞിരുന്നു .

അഭിമുഖത്തിലുടനീളം തികച്ചും വര്‍ധിത സൂര്യശോഭപോലെ മൂന്നാംലിംഗക്കാര്‍ക്കിടയില്‍ നിന്ന് ഉദിച്ചുയര്‍ന്ന അനന്യയെ പക്ഷെ,ഏറെ മോഹത്തോടെ താന്‍ നടത്തിയ, നൂറുശതമാനം സ്ത്രീയാകാനുള്ള ആ ശാസ്ത്രീയ തയാറെടുപ്പിന്റെ മെഡിക്കല്‍ പരാജയം ഒട്ടൊന്നുമല്ല അമ്പരപ്പിച്ചത്. ആ കണ്ണുകളിലെ തിളക്കം നഷ്ടപ്പെടുത്തിയത്…

അര്‍ദ്ധനാരീശ്വരി തപമായി മാറിയ ആ മോഹഭംഗം വരുത്തിയ തീരാവേദനയിലും തന്റെ സ്വപ്നങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ വന്‍കരകളെപ്പോലെ വെട്ടിനുറുക്കിയ ഭിക്ഷഗ്വരനെതിരെ ആദ്യമായി മലനാട് ടിവിയിലൂടെ അവൾ പ്രതികരിച്ചു.ആശുപത്രിക്കും ഡോക്ടറിനുംഎതിരെ നിയമപോരാട്ടം നടത്താനും താൻ തയ്യാറെടുക്കുകയാണെന്നും ആവൾ ആ തത്സമയം അഭിമുഖത്തിലൂടെ സമൂഹത്തോട് വിളിച്ചു പറഞ്ഞു.
അന്ന് ആ അഭിമുഖവേളയില്‍ ഏറെ പ്രസരിപ്പോടെ അതീവസുന്ദരിയായി, ചിലപ്പോള്‍ തീപാറുന്ന കണ്ണുകളും ചടുലമായ വാക്കുകളാലും തന്റെ സമൂഹം മാറ്റിനിര്‍ത്തേണ്ടവരല്ലെന്നും കാമദാഹികളല്ലെന്നും ഞങ്ങള്‍ക്കും സത്യസന്ധമാര്‍ന്ന മനസ്സുണ്ടെന്നും തൊഴിലില്ലായ്മയാണ് താനടക്കമുള്ളവരെ ഒരിക്കല്‍ സെക്‌സ് വര്‍ക്കിന് പ്രേരിപ്പിച്ചതെന്നും വളരെ ചുരുങ്ങിയ ശതമാനം മാത്രമുള്ള തങ്ങള്‍ക്ക് സര്‍ക്കാര്‍ സംവരണം നല്‍കണമെന്നും മറ്റും മറ്റും ചങ്കുറപ്പോടെ മലനാട് ടി.വിയുടെ ക്യാമറയ്ക്ക് മുന്നില്‍ ചായങ്ങളും ചമയങ്ങളുമില്ലാതെ നെഞ്ചില്‍ കൈവെച്ച് പറയുമ്പോൾ മറുചോദ്യമില്ലാതെ മൗനമായി ഇരിക്കണേ എനിക്കായിരുന്നുള്ളൂ…

താൻ ഒരിക്കല്‍ അനന്യകുമാരി അലക്‌സ് എന്ന 100% സ്ത്രീത്വമുള്ള സ്ത്രീയായി മാറുമെന്ന് ശുഭാപ്തി വിശ്വാസത്തോടെ വിളിച്ചുപറഞ്ഞ.. ആ കലാകാരിയെക്കുറിച്ച് എനിക്ക് തോന്നിയത്.
ഏത് തീരാവേദനയും സാമ്പത്തിക പ്രതിസന്ധിയും തമസ്‌കരണവും പാര്‍ശ്വവല്‍ക്കരണവും ഭീഷണിയും മറ്റെന്തെങ്കിലും പ്രതിസന്ധികൾ ഉണ്ടായാലും..അവള്‍ ആത്മഹത്യ ചെയ്യാന്‍ മാത്രം ഭീരുവല്ല എന്ന് തന്നെയാണ്.

ഇപ്പോള്‍ ഇതാ കപട സദാചാരവാദികൾ നിറഞ്ഞ ലോകത്ത് ‘അവളെ’ ഏറെ സ്‌നേഹിച്ചവന്‍..കൂടെ ജീവിക്കാൻ തയ്യാറായവൻ…ജിജുവും
ഒരു മുഴം പ്ലാസ്റ്റിക് കയറിൽ ലോകത്തോട് വിടപറഞ്ഞു എന്ന വാര്‍ത്തയാണ് പുറത്ത് വരന്നത്. പ്രണയത്തെ പ്രാർത്ഥനയാക്കിയവർ, നിന്റെ ഓർമ്മകൾ മായണമെങ്കിൽ ഇനി ഭ്രാന്തിനും മരണത്തിനുമേ കഴിയു എന്ന് മുഖപുസ്തകത്തിൽ കോറിയിട്ടിട്ട് പരലോകം പൂകിയത് അനവരതം അവിടെ സല്ലപിക്കാനാണോ? അതിനാരാണ് ഹേതുവായത്?

ജനിതകവൈകല്യങ്ങളുടെ സങ്കലനതെറ്റുകളാല്‍ ജനിച്ചുവീഴുന്ന മൂന്നാംലിംഗക്കാര്‍ക്ക് ഈ ഭൂമിയിലൊരിടമുണ്ടെന്നും മറ്റുള്ളവരെക്കാളും മാനുഷികമൂല്യങ്ങള്‍ നെഞ്ചോടു ചേര്‍ത്തുവെച്ച് സമൂഹത്തില്‍ നില കൊള്ളേണ്ടവരാണവരെന്നും മാലോകര്‍ക്ക് തിരിച്ചറിവുണ്ടാക്കാനാണെന്നാണോ കുട്ടീ ഞാന്‍ നിന്റെയും നിന്നെ വാനോളം സ്‌നേഹിച്ചവന്റെയും ഈ വിടപറയലിനെ ഈ ദൃശ്യവാതായനത്തിലൂടെ ലോകരോട് സംവേദിക്കേണ്ടത്..
നിന്റെ സ്വപ്നങ്ങള്‍ ഒരിക്കല്‍ പ്രാവര്‍ത്തികമാട്ടെ എന്ന് മാത്രം പ്രാര്‍ത്ഥിച്ച് നിര്‍ത്തുന്നു. ആദരാഞ്ജലികൾ