അക്രമപ്രവര്‍ത്തനങ്ങള്‍ തടയാന്‍ ‘ഓപ്പറേഷന്‍ കാവല്‍’; ഒളിവില്‍ കഴിയുന്നവരെ അറസ്റ്റ് ചെയ്യാന്‍ കര്‍ശനനിര്‍ദ്ദേശം

111
0

മയക്കുമരുന്ന് കടത്ത്, മണല്‍കടത്ത്, കള്ളക്കടത്ത്, സംഘം ചേര്‍ന്നുള്ള ആക്രമണങ്ങള്‍ എന്നിവ തടയുന്നതിനും ഇവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തി നിയമനടപടികള്‍ക്ക് വിധേയരാക്കുന്നതിനുമായി പ്രത്യേകപദ്ധതിക്ക് പോലീസ് രൂപം നല്‍കി. ഓപ്പറേഷന്‍ കാവല്‍ എന്ന് പേരിട്ട ഈ പദ്ധതി വിജയകരമാക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

വിവിധ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടശേഷം ഒളിവില്‍ കഴിയുന്നവരെ കണ്ടെത്താനായി ജില്ലാ പോലീസ് മേധാവിമാര്‍ പ്രത്യേകസംഘത്തിന് രൂപം നല്‍കും. സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ പട്ടിക സ്പെഷ്യല്‍ ബ്രാഞ്ച് തയ്യാറാക്കുകയും പട്ടികയില്‍ ഉള്‍പ്പെട്ടവരെ കര്‍ശനമായി നിരീക്ഷിക്കുകയും ചെയ്യും. ജാമ്യത്തിലിറങ്ങിയവര്‍ വ്യവസ്ഥകള്‍ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ലംഘിച്ചതായി കണ്ടെത്തിയാല്‍ ജാമ്യം റദ്ദാക്കി റിമാന്‍ഡ് ചെയ്യാന്‍ നടപടി സ്വീകരിക്കും. ഇതിനായി സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് രഹസ്യാന്വേഷണം നടത്തും.

ക്രിമിനല്‍കേസിലെ പ്രതികളുടേയും കുറ്റവാളികള്‍ എന്ന് സംശയിക്കുന്നവരുടേയും നീക്കങ്ങള്‍ മനസ്സിലാക്കി അന്വേഷണം ഊര്‍ജ്ജിതമാക്കും. ആവശ്യമെങ്കില്‍ അവരുടെ സങ്കേതങ്ങളില്‍ പരിശോധന നടത്തും.

നേരത്തെ അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ ഡേറ്റ ബേസ് ജില്ലാ അടിസ്ഥാനത്തില്‍ തയ്യാറാക്കും. ആവശ്യമെങ്കില്‍ കാപ്പാ നിയമപ്രകാരം ഇവരെ അറസ്റ്റ് ചെയ്യും. സ്ഥിരം കുറ്റവാളികളുടെ മുഴുവന്‍ വിവരങ്ങളും ജില്ലാ പോലീസ് മേധാവിമാര്‍ തയ്യാറാക്കും.

വിവിധ അക്രമസംഭവങ്ങളിലായി സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളില്‍ ഉള്‍പ്പെട്ട അക്രമികളെ ഏതാനും ദിവസത്തിനകം അറസ്റ്റ് ചെയ്യും. അക്രമപ്രവര്‍ത്തനങ്ങള്‍ക്കായി ആസൂത്രണവും ഗൂഢാലോചനയും നടത്തുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും നടപടി സ്വീകരിക്കും. കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടും.

നിര്‍ദ്ദേശങ്ങളിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ ജില്ലാ പോലീസ് മേധാവിമാര്‍ മുഖേന സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിമാര്‍ എല്ലാ ദിവസവും രാവിലെ സംസ്ഥാന പോലീസ് മേധാവിക്ക് ലഭ്യമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.