ആശുപത്രികളെ ‘സുരക്ഷിത മേഖലകളാ’യി പ്രഖ്യാപിക്കണം. ഐ എം എ

96
0
  കേരളത്തിൽ അങ്ങോളമിങ്ങോളം തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന ആശുപത്രികൾക്കും ഡോക്ടർമാർക്കും എതിരായ അക്രമണങ്ങൾക്കെതിരെ ശക്തിയായി പ്രതികരിക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തീരുമാനിച്ചതായി  ഐ എം എ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി പതിമൂന്നാം തീയതി കൂടിയ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ 270 - മതു പ്രവർത്തകസമിതി യോഗത്തിലാണ് തീരുമാനം. ചികിൽസക്കിടയിൽ രോഗാവസ്ഥ കാരണം സംഭവിക്കാവുന്ന മരണങ്ങൾ ഉണ്ടായാൽ ഡോക്ടർമാർക്കും നഴ്സുമാർക്കും ആശുപത്രി ജീവനക്കാർക്കുമെതിരെ ആക്രമണങ്ങൾ നടത്തുന്ന പ്രവണത വർദ്ധിച്ചു വരുന്നു. പലപ്പോഴും സാമൂഹ്യ വിരുദ്ധരും അക്രമവാസനയുള്ള ചില രാഷ്ട്രീയക്കാരുമാണ് പ്രതികൾ. ആശുപത്രി അക്രമണങ്ങൾ തടയുന്നതിൽ  സർക്കാർ പരാജയപ്പെടുന്നു എന്നു പ്രവർത്തകസമിതിയോഗം വിലയിരുത്തി. ഒട്ടുമിക്ക സംഭവങ്ങളിലും പ്രതികളെ അറസ്റ്റു ചെയ്യുന്നതിലും  ശിക്ഷാനടപടികൾക്കു വിധേയരാക്കുന്നതിലും പോലീസ് അധികൃതർ പരാജയപ്പെടുന്നുവെന്നും ഭാരവാഹികൾ ആരോപിച്ചു. കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടയിൽ വനിതാ ഡോക്ടർമാർ ഉൾപ്പെടെ നൂറിലധികം ഡോക്ടർമാർ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ക്രൂരമായി ആക്രമിക്കപ്പെട്ടു. പ്രതികളിൽ ചില പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു എന്നുള്ളതും ഇവർക്കെതിരെ കേസുകൾ എടുക്കാൻ പോലീസ് മടിക്കുന്നതിനു കാരണമാണ്. മാവേലിക്കര താലൂക്ക് ആശുപത്രിയിൽ ഉണ്ടായ ആക്രമണത്തിൽ പ്രതിയായ പോലീസ് അറസ്റ്റു ചെയ്യപെട്ടില്ല. ആലപ്പുഴ മെഡിക്കൽ കോളജിൽ ലേഡി ഹൗസ് സർജനെ ആക്രമിച്ച കേസിൽ പ്രതിയായ പോലീസ് ഗൺമാൻ അറസ്റ്റു ചെയ്യപ്പെട്ടില്ല. ആലപ്പുഴ നൂറനാട് കേസിലെ പ്രതിയും പോലീസാണ്. സ്ത്രീ ഡോക്ടർമാരും നെഴ്സുമാരും ക്രൂരമായി ആക്രമിക്കപ്പെടുന്ന സന്ദർഭങ്ങളിൽ പോലും മനുഷ്യാവകാശ സംരക്ഷകരോ വനിതാ കമ്മീഷനോ ഇടപെടുന്നില്ല.
   ഒട്ടുമിക്ക ആശുപത്രി ആക്രമണ കേസുകളിലും പോലീസ് അറസ്റ്റ് വൈകിപ്പിച്ച് സമയം നൽകി പ്രതികൾക്ക് മുൻകൂർ ജാമ്യം എടുക്കാൻ സൗകരും ചെയ്തു കൊടുക്കുന്നു.  ഇതിനെതിരെ പലതവണ പരാതിപ്പെട്ടിട്ടും ഉന്നത ഉദ്യോഗസ്ഥർ തികഞ്ഞ നിസ്സംഗത പാലിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ ഉണ്ടായ അക്രമണത്തിൽ പോലും പ്രതികളെ  അറസ്റ്റുചെയ്ത് നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിൽ മനപൂർവ്വമായ കാലതാമസം ഉണ്ടായി. ഇത്തരം സംഭവങ്ങൾ ക്കെതിരെ ശക്തമായ നിലപാട് എടുക്കാൻ യോഗം തീരുമാനിച്ചു. തുടർന്ന് സംസ്ഥാന തലത്തിൽ ആഹ്വാനം ചെയ്ത് ഐ എം എ പെരിന്തൽമണ്ണ ബ്രാഞ്ച് നടത്തിയ സമരത്തിന്റെ ഫലമായി പ്രതികൾ അറസ്റ്റു ചെയ്യപ്പെടുകയുണ്ടായി. നിയമ നടപടികൾ വൈകിപ്പിച്ച് പ്രതികൾക്കു രക്ഷപെടാൻ അവസരമൊരുക്കുമ്പോൾ പലപ്പോഴും ഐ എം എ പ്രതികരിക്കേണ്ട ദുരവസ്ഥ ഉണ്ടാകുന്നു.
      ആശുപത്രികളെ 'സുരക്ഷിത മേഖലകളായി' പ്രഖ്യാപിച്ച് രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും മതിയായ സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു.  ചികിത്സ തേടി എത്തുന്ന അത്യാസന്ന നിലയിലുള്ള രോഗികൾ പോലും ആശുപത്രി അക്രമണ സമയത്ത് ചികിത്സ ലഭിക്കാതെ ബുദ്ധിമുട്ടിലാകുന്നു. ഡോക്ടർമാർക്കും ആശുപത്രികൾക്കും ആശുപത്രി ജീവനക്കാർക്കും നേരേ ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ശക്തിയായി ആവശ്യപ്പെടുന്നു. വാർത്ത സമ്മേളനത്തിൽ ഐ എം എ സൗത്ത് സോൺ വൈസ് പ്രസിഡന്റ്‌ ഡോ. വി. മോഹനൻ നായർ, ഐ എം എ ജില്ലാ ചെയർമാൻ ഡോ. പ്രശാന്ത് CV,     ഐ എം എ  ജില്ലാ കൺവീനർ ഡോ. പി. എസ്. പദ്മ പ്രസാദ് എന്നിവർ പങ്കെടുത്തു