ഹയർസെക്കൻഡറി അൺ എയ്ഡഡ് മേഖലയിൽ സീറ്റുകൾ വർദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിൽ

137
0

ഹയർസെക്കൻഡറി അൺ എയ്ഡഡ് മേഖലയിൽ സീറ്റുകൾ വർദ്ധിപ്പിക്കുന്ന കാര്യം പരിഗണനയിൽ ; ഉപരിപഠന യോഗ്യത നേടിയ എല്ലാ കുട്ടികൾക്കും സീറ്റുകൾ ഉറപ്പുവരുത്തും : മന്ത്രി വി ശിവൻകുട്ടി

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഹയർസെക്കൻഡറി അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സീറ്റുകൾ വർധിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ പ്ലസ് വൺ അലോട്ട്മെന്റ് നടപടികൾ നിരീക്ഷിക്കാൻ എത്തിയ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു ഐ എ എസും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു

വിദ്യാർത്ഥികളുടെ അപേക്ഷകൾ പരിഗണിച്ച് ട്രയൽ അലോട്ട്മെന്റ് സെപ്റ്റംബർ 13ന് പ്രസിദ്ധീകരിച്ച് ഓപ്‌ഷനുകൾ ഉൾപ്പെടെ തിരുത്തലുകൾ വരുത്തുന്നതിന് സെപ്റ്റംബർ 17 ന് വൈകിട്ട് 5 മണി വരെ സമയം അനുവദിച്ചിരുന്നു. ആകെ 4,65,219 അപേക്ഷകൾ ആദ്യ അലോട്ട്മെന്റിന് പരിഗണിച്ചു. സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് സ്കൂളുകളിൽ ആകെയുള്ള 2,71,136 മെറിറ്റ് സീറ്റുകളിൽ 2,18,418 അപേക്ഷകർക്ക് അലോട്ട്മെന്റ് നൽകി.

ഒന്നാം അലോട്ട്മെന്റ് പ്രകാരമുള്ള പ്രവേശനം സെപ്റ്റംബർ 23 കൂടാതെ 25, 29 തീയതികളിലും ഒക്ടോബർ ഒന്നിനും പൂർത്തീകരിച്ച് രണ്ടാമത്തെ അലോട്ട്മെന്റ് ഒക്ടോബർ 7 നു പ്രസിദ്ധീകരിക്കും.

20% മാർജിനൽ വർധനവിലൂടെ ഹയർ സെക്കൻഡറി പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കും വേണ്ട സീറ്റുകൾ ലഭ്യമാകുമെന്നാണ് കരുതുന്നത് . എന്നിരുന്നാലും മുഖ്യഘട്ട പ്രവേശന നടപടികൾ പൂർത്തീകരിച്ചതിന് ശേഷം സ്ഥിതി പരിശോധിച്ച് തുടർനടപടി തീരുമാനിക്കും എന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.