സൗദിയിലേയ്ക്ക് വിമാനം ഞായറാഴ്ചമുതൽ; സിയാലിൽ നിന്ന് കൂടുതൽ രാജ്യാന്തര സർവീസുകൾ

146
0

രാജ്യാന്തര യാത്രക്കാർക്കുള്ള കോവിഡ് നിബന്ധനകളിൽ സൗദി അറേബ്യ ഇളവുകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് കേരളത്തിൽ നിന്ന് ആദ്യമായി ഞായറാഴ്ച സൗദിയ എയർലൈൻസ് പുറപ്പെടൽ സർവീസ് നടത്തുന്നു. സൗദിയയുടെ വിമാനം ഞായറാഴ്ച പുലർച്ചെ 395 യാത്രക്കാരുമായി കൊച്ചിയിൽ നിന്ന് ജിദ്ദയിലേയ്ക്ക് പുറപ്പെടും.
അന്താരാഷ്ട്ര തലത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ അനുഭവപ്പെടുന്ന പുരോഗതി സിയാലിൽ പ്രതിഫലിച്ചുതുടങ്ങി. ഞായറാഴ്ച മാതം 6069 രാജ്യാന്തര യാത്രക്കാർ കൊച്ചി വിമാനത്താവളത്തിലുടെ കടന്നുപോകും. ഇവരിൽ 4131 പേർ വിദേശത്തേയ്ക്ക് പോകുന്നവരാണ്. സൗദിയ വിമാനം എസ്.വി. 3575 ഞായറാഴ്ച പുലർച്ചെ 395 യാത്രക്കാരുമായി പുറപ്പെടും. ഈ ആഴ്ച മാത്രം സൗദിയ കൊച്ചിയിൽ നിന്ന് മൂന്ന് സർവീസുകൾ നടത്തും. സെപ്റ്റംബർ 2 മുതൽ ഇൻഡിഗോ സൗദി വിമാനസർവീസ് നടത്തും. കൂടുതൽ സർവീസുകൾ തുടങ്ങാൻ വിവിധ വിമാനക്കമ്പനികളുമായി സിയാൽ നിരവധി കമ്പനികളുമായി ചർച്ചതുടങ്ങിയിട്ടുണ്ടെന്ന് സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് അറിയിച്ചു. ‘ ഗൾഫ് മേഖലയിലേയ്ക്ക് കൊച്ചിയിൽ നിന്ന് കൂടുതൽ സർവീസുകൾക്ക് ശ്രമം തുടങ്ങിയിട്ടുണ്ട്. നിരവധി വിമാനക്കമ്പനികൾ ഇതിനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. ബഹു.ചെയർമാന്റേയും ബോർഡ് അംഗങ്ങളുടേയും നിർദേശാനുസരണം, യാത്രക്കാർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സുഗമമായി യാത്രചെയ്യാനുള്ള നടപടികൾ സിയാൽ പൂർത്തിയാക്കിയിട്ടുണ്ട് ”-സുഹാസ് പറഞ്ഞു.
സൗദി വിമാനത്തിന് പുറമെ 21 രാജ്യാന്തര യാത്രാ സർവീസുകൾ ഞായറാഴ്ച കൊച്ചിയിൽ നിന്നുണ്ടാകും. ഇതിൽ 5 എണ്ണം ദോഹയിലേയ്ക്കും നാല് വീതം ഷാർജ, ദുബായ് എന്നിവിടങ്ങളിലേയ്ക്കും ഒന്ന് ലണ്ടനിലേയ്ക്കുമാണ്.