ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനംഃ കെ സുധാകരന്‍ എംപി

113
0

ആലുവയില്‍ നിയമവിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാണെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ആരോപണവിധേയനായ സിഐയെ പോലീസ് ആസ്ഥാനത്ത് കുടിയിരുത്തിയപ്പോള്‍ തന്നെ സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് കെപിസിസി ആഹ്വാനം ചെയ്ത വനിതകളുടെ രാത്രി നടത്തം പരിപാടി സംസ്ഥാനതല ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പെന്നു പറഞ്ഞ് അധികാരത്തിലേറിയ പിണറായി സര്‍ക്കാരിന്റെ കീഴില്‍ കേരളത്തിലെമ്പാടും സ്ത്രീകളുടെ നിലവിളിയാണ് ഉയരുന്നത്. സ്ത്രീകള്‍ക്കെതിരേ വാളയാര്‍ മുതല്‍ ഇങ്ങോട്ട് ആലുവ വരെ നീളുന്ന അതിക്രമങ്ങളുടെ പരമ്പരയാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ തെറ്റുതിരുത്തിയില്ലെങ്കില്‍ കേരളം സമരഭൂമികയായി മാറുമെന്നു സുധാകരന്‍ പറഞ്ഞു.

കെപിസിസി ഓഫീസിനു മുന്നില്‍ നിന്നാരംഭിച്ച് മ്യൂസിയത്തിനടുത്ത് കെ. കരുണാകരന്റെ പ്രതിമയ്ക്കു മുന്നില്‍ രാത്രി നടത്തം സമാപിച്ചു.പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ഡിസിസി പ്രസിഡന്റ് പാലോട് രവി ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുത്തു.കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ദീപ്തിമേരി വര്‍ഗീസ്,അലിപ്പറ്റ ജമീല, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ലക്ഷമി, കേരളാ യൂണിവേഴ്‌സിറ്റി പ്രൊഫ.ഡോ. വിജയലക്ഷമി തുടങ്ങിയവര്‍ തിരുവനന്തപുരത്ത് രാത്രിനടത്തിന് നേതൃത്വം നല്‍കി.

‘പെണ്‍മയ്ക്കൊപ്പം ‘ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് വനിതകളുടെ രാത്രി നടത്തം സംഘടിപ്പിച്ചത്. മറ്റുജില്ലകളില്‍ നടന്ന രാത്രി നടത്തത്തില്‍ മഹിളാകോണ്‍ഗ്രസ്,യൂത്ത്കോണ്‍ഗ്രസ്,കെഎസ്യു ഉള്‍പ്പടെയുള്ള സംഘടനകളിലെ സ്ത്രീകള്‍ അണിനിരന്നു.