ഇടതുപക്ഷം തിരുത്തല്‍ ശക്തിയാകണം

247
0

കാരണങ്ങള്‍ എന്തായാലും ബംഗാളിനും ത്രിപുരയ്ക്കും പുറമെ കേരളത്തിലും സംഭവിച്ച വന്‍പരാജയം ഇടതുപക്ഷത്തിന് ദുരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നതില്‍ സംശയമില്ല. പ്രത്യേകിച്ച് ഭരണത്തിലുള്ള സമയത്ത്.
ഇടതുപക്ഷം തകര്‍ന്നാല്‍ അവിടെ തീവ്രവലതുപക്ഷം വരുമെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സ്വയം വിമര്‍ശനത്തിനും തിരുത്തലിനും തയ്യാറായി ഇടതുപക്ഷത്തിന്റെ പ്രസക്തി മനസ്സിലാക്കിയുള്ള പ്രവര്‍ത്തനം ഇനിയെങ്കിലും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. സ്വയം തെറ്റുതിരുത്തുന്നതിനുപകരം ജനങ്ങള്‍ തെറ്റുതിരുത്തണമെന്ന ന്യായീകരണം ഇനിയെങ്കിലും ഒഴിവാക്കുക.
ലോക്‌സഭാ തെരഞ്ഞെടുപ്പായതുകൊണ്ടാണ് ഈ വോട്ടിംഗ് പാറ്റേണെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ അതുമാറ്റി ജയിക്കാനുള്ള അടവു പ്രയോഗിക്കുമെന്നുമുള്ള അവകാശവാദം ദയവായി ഉന്നയിക്കരുതേ.
തോക്കിന്‍കുഴലിലൂടെ അധികാരം പിടിച്ചെടുക്കുന്നത് പഴങ്കഥയായിരിക്കുന്നു. ബുള്ളറ്റിനെക്കാള്‍ ശക്തി ബാലറ്റിനാണ്. ജനങ്ങളെ ഭരിക്കേണ്ടത് പാര്‍ട്ടിയല്ല. ഭരണകൂടമെന്നത് പാര്‍ട്ടിയുമല്ല. പാര്‍ട്ടിയിലെ വെള്ളംകോരികള്‍ക്കും വിറകുവെട്ടികള്‍ക്കും കിട്ടിയ അംഗീകാരം പോസ്റ്റര്‍ ഒട്ടിക്കുവാനും വീടുകള്‍ കയറി സ്ലിപ്പ് കൊടുക്കാനുമുള്ള അവകാശം മാത്രമാണെന്ന കരുവന്നൂര്‍ രാമചന്ദ്രന്റെ വാക്കുകള്‍ പ്രസക്തമാണ്. ജയിച്ചവര്‍ കൊടിവച്ചകാറില്‍ അടികൂടിയവര്‍ മുടക്കാചരക്കുകള്‍ പോലെ വീട്ടില്‍.
മാറിയ സാഹചര്യത്തില്‍ ഇവിടെ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കുകയും അന്ധമായ കേന്ദ്രവിരുദ്ധ നിലപാടില്‍ മാറ്റം വരുത്തുകയും ചെയ്യേണ്ടത് കേരളത്തിന്റെ വികസനത്തിന് അനിവാര്യമാണ്.