ആയുധങ്ങള്‍ മുങ്ങുന്നത് ആര്‍ക്കുവേണ്ടി?!

1300
0

ബാലചന്ദ്രന്‍ അമ്പലപ്പാട്ട്‌

സായുധ സേനയെ വിശ്വാസത്തിലെടുക്കാതെ ഭരണം നിലനിര്‍ത്താനാവില്ലെന്ന സത്യം ലോകചരിത്രം രേഖപ്പെടുത്തിയിട്ടുള്ളതാണ്. രാഷ്ട്രീയമോ സാമ്പത്തികമോ ആയ അസമത്വങ്ങളില്‍ നിന്നുള്ള അസംതൃപ്തിയോ അധികാരക്കൊതിയോ ആയിരിക്കാം പലപ്പോഴും ഭരണാധികാരികള്‍ക്കെതിരെ ആയുധമെടുക്കുവാന്‍ സേനകളെ നിര്‍ബന്ധിതരാക്കുന്നത്. മാവോയിസ്റ്റുകളുടെ അതെ ചിന്താഗതി തന്നെ. അവര്‍ക്കു ആയുധം അനധികൃതമായി സംഘടിപ്പിക്കേണ്ടി വരുന്നു സൈന്യത്തിന് യഥേഷ്ടം ഉപയോഗിക്കാന്‍ കഴിയുന്നു എന്നവ്യത്യാസംമാത്രം. പാകിസ്ഥാന്‍ പോലുള്ള അയല്‍ രാജ്യങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുണ്ടെങ്കിലും ഭരണം പട്ടാളത്തിന്റെ നിയന്ത്രണത്തിലാണല്ലോ പലപ്പോഴും പട്ടാള ഭരണം തന്നെ ഉണ്ടാകാറുമുണ്ട്.
നമ്മുടെ ഇവിടെയും ഭരണകാര്യ നിര്‍വഹണത്തില്‍ തീവ്രവാദികളുടെയും മാവോയിസ്റ്റുകളുടെയും ഇടപെടലുകള്‍ പരസ്യമായ രഹസ്യമാണ്. തീരദ്ദേശം കേന്ദ്രമാക്കി തീവ്രവാദികളുടെ സന്നാഹം രൂപപ്പെടുന്നുണ്ട് വര്‍ഷങ്ങള്‍ക്കുമുമ്പേ രഹസ്യാന്വേഷണവിഭാഗം നല്‍കിയ റിപ്പോര്‍ട്ട് പോലും ഇവിടുത്തെ ഭരണകൂടം തള്ളികളയുകയായിരുന്നു. എന്നാല്‍ ഇന്ന് സംസ്ഥാനഭരണത്തില്‍ തന്നെ ഇവരുടെ പരസ്യമായ ഇടപെടലുകള്‍ അതുകൊണ്ടുതന്നെ സ്വതന്ത്രമായ നീതിനിര്‍വഹണത്തില്‍ പാകപ്പിഴകളും സംഭവിക്കുന്നു.ആഭ്യന്തര വകുപ്പിന്റെ ചുമതല മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്നതും അവരെ കൂടെ നിര്‍ത്തേണ്ടതിന്റെ പ്രാധാന്യമാണ് കാണിക്കുന്നത്. ആയുധമോഷണവും സാമ്പത്തിക അഴിമതിയും പോലുള്ള നീതികരിക്കാനാവാത്ത സംഭവങ്ങളെ തള്ളിപ്പറയാനോ ന്യായീകരിക്കാതിരിക്കാനോ ആഭ്യന്തരമന്ത്രിക്കു കഴിയാതെ പോകുന്നതും അതുകൊണ്ടുതന്നെയാണ്.

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു മുന്നേ പത്തനംതിട്ടയില്‍ പോലീസിന്റെ ആയുധപ്പുര തുരന്ന് മോഷണശ്രമം നടന്നിട്ട് ഇത് വരെ പ്രതിയെ പിടിക്കാന്‍ കഴിയാത്തതും ഈ കൂട്ടുകെട്ടിന്റെ ഭാഗമാണ്. ഒരു നിരപരാധിയെ കസ്റ്റഡിയിലെടുക്കുക തെളിയിക്കാനാവാതെ സാമൂഹ്യ ഇടപെടലുകളില്‍ ഭയന്നു വിട്ടയ്‌ക്കേണ്ടിവരിക ആയുധപ്പുരയില്‍ നിന്നും അകലെയുള്ള പോലീസ് സ്റ്റേഷനിലെ പണം മോഷ്ടിക്കാനുള്ള ഒരു ചെറിയ മോഷണശ്രമം മാത്രം ആയിരുന്നു അത് എന്ന് വരുത്തി തീര്‍ക്കുക തുടങ്ങിയ നാടകങ്ങളും അരങ്ങേറിയിരുന്നു. തീവ്രവാദികളാണ് ഇതിനുപിന്നിലെന്ന് പരക്കെയുണ്ടായിരുന്ന സാമൂഹ്യ ആക്ഷേപണങ്ങള്‍ പോലും മുഖവിലക്കെടുക്കാതെ ഇന്നും കേസ് എവിടെയോ കുടുങ്ങികിടക്കുന്നു.

അമിതമായി പോലീസ് സേനയില്‍ വിശ്വാസമര്‍പ്പിക്കുമ്പോള്‍ ആ വിശ്വാസം അവര്‍ ദുരുപയോഗം ചെയ്യുന്നുവോ എന്ന് ശ്രദ്ധിച്ചില്ലെങ്കില്‍ വരം കൊടുത്തവന്റെ ഉച്ചിയില്‍ തൊടുന്ന കാലം വിദൂരമല്ല എന്നറിയണം.

പ്രതികരിക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയും ആയുധംകൊണ്ട് നേരിടാന്‍ ഭരണകൂടത്തിന് കഴിയണമെങ്കില്‍ ഇവരെ കൂടെനിര്‍ത്താതെ പറ്റില്ലല്ലോ.