സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂര്‍ എംപിക്കെതിരായി കുറ്റം ചുമത്തുന്നതില്‍ വിധി ഇന്ന്

134
0

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂര്‍ എംപിക്കെതിരായി കുറ്റം ചുമത്തുന്നതില്‍ വിധി ഇന്ന്. ദില്ലി റോസ് അവന്യു കോടതിയാണിന്ന് വിധി പറയുക. രാവിലെ 11 മണിക്കായിരിക്കും കോടതി വിധി.

2014ല്‍ നടന്ന സംഭവത്തില്‍ ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമോ കൊലപാതകക്കുറ്റമോ ചുമത്താനുള്ള തെളിവുകളുണ്ടെന്നാണ് ഡല്‍ഹി പൊലീസിന്റെ വാദം. എന്നാല്‍ സുനന്ദ പുഷ്‌കറിന് നിരവധി അസുഖങ്ങളുണ്ടായിരുന്നെന്നും മരണം സ്വാഭാവികമാണെന്നുമാണ് ശശി തരൂരിന്റെ വാദം. 2014 ജനുവരി പതിനേഴിനാണ് ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സുനന്ദയുടെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

സംഭവത്തിൽ ശശി തരൂരിനെതിരെ ആതമഹത്യ പ്രേരണക്കും ഗാര്‍ഹിക പീഡനത്തിനും കുറ്റം ചുമത്തണം എന്നതാണ് പൊലീസ് ആവശ്യം. സുനന്ദ പുഷ്കറിന്‍റേത് അപകട മരണമാണെന്നും തനിക്കെതിരെ യാതൊരു തെളിവും ഇല്ലെന്നുമാണ് ശശി തരൂരിന്‍റെ വാദം. അതേസമയം അന്വേഷണം പൂർത്തിയായ കേസിൽ വിധി പറയാനായി മൂന്ന് തവണ തിയതി നിശ്ചയിച്ചെങ്കിലും മാറ്റിവെക്കുകയായിരുന്നു. ഒടുവിൽ കേസ് മാറ്റിയത് ജൂലായ് 27നായിരുന്നു.
കേസിൽ പുതിയ അപേക്ഷകളൊന്നും സ്വീകരിക്കില്ലെന്ന് കഴിഞ്ഞ തവണ കോടതി വ്യക്തമാക്കിയിരുന്നു.