തെരഞ്ഞെടുപ്പ് പരസ്യങ്ങൾ: സർട്ടിഫിക്കേഷൻ നിർബന്ധമാണെന്നു കളക്ടർ

632
0

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മാധ്യമങ്ങളിലൂടെ നൽകുന്ന പരസ്യങ്ങൾക്കു ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ മുൻകൂർ സർട്ടിഫിക്കേഷൻ നിർബന്ധമാണെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ. സർട്ടിഫിക്കേഷൻ ഇല്ലാതെ പരസ്യങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കുന്നതു ചട്ടവിരുദ്ധമാണെന്നും, മാധ്യമങ്ങളിലൂടെയുള്ള തെരഞ്ഞെടുപ്പു പ്രചാരണം കളക്ടറേറ്റിലെ മീഡിയ മോണിറ്ററിങ് സെല്ലിൽ 24 മണിക്കൂർ നിരീക്ഷണത്തിനു വിധേയമാക്കുന്നുണ്ടെന്നും കളക്ടർ പറഞ്ഞു.

ടെലിവിഷൻ ചാനലുകൾ, പ്രാദേശിക കേബിൾ ചാനലുകൾ, സ്വകാര്യ എഫ്.എം. ചാനലുകൾ ഉൾപ്പെടെയുള്ള റേഡിയോകൾ, സിനിമ തീയേറ്ററുകൾ, പൊതു സ്ഥലങ്ങളിലും സമൂഹ മാധ്യമങ്ങളിലും നൽകുന്ന ഓഡിയോ, വിഡിയോ ഡിസ്‌പ്ലേകൾ, ബൾക്ക് എസ്.എം.എസുകൾ, വോയ്‌സ് മെസേജുകൾ, ഇ-പേപ്പറുകൾ തുടങ്ങിയവയിലൂടെ നൽകുന്ന പരസ്യങ്ങൾക്കു മുൻകൂർ അനുമതി നിർബന്ധമാണ്. ഇതിനായി സ്ഥാനാർഥികളും അംഗീകൃത രാഷ്ട്രീയ പാർട്ടികളും അനുബന്ധം – 28ൽ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിക്ക് സർട്ടിഫിക്കേഷനായി അപേക്ഷ നൽകണം. ടെലികാസ്റ്റ് ചെയ്യുന്നതിനു മൂന്നു ദിവസം മുൻപെങ്കിലും അപേക്ഷ സമർപ്പിച്ചിരിക്കണം. പരസ്യത്തിന്റെ ഇലക്ട്രോണിക് പതിപ്പിന്റെ രണ്ടു പകർപ്പുകളും സാക്ഷ്യപ്പെടുത്തിയ ട്രാൻസ്‌ക്രിപ്റ്റും സഹിതമാണ് അപേക്ഷിക്കേണ്ടത്. പരസ്യത്തിന്റെ നിർമാണച്ചെലവ്, ടെലികാസ്റ്റ് ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് എന്നിവ അപേക്ഷയിൽ വ്യക്തമാക്കണം. പരസ്യം പ്രദർശിപ്പിക്കുന്നതിനു നൽകുന്ന പണം ചെക്കായോ ഡിമാൻഡ് ഡ്രാഫ്റ്റായോ മാത്രമേ നൽകൂ എന്ന പ്രസ്താവനയും നൽകണം.

തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫിസിലാണ് ജില്ലയിലെ 14 മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പു പരസ്യങ്ങളുടെ സർട്ടിഫിക്കേഷനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത്. ലഭിക്കുന്ന അപേക്ഷകൾ കളക്ടർ അധ്യക്ഷയായ ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി പരിശോധിച്ച് അംഗീകാരം നൽകിയ ശേഷം അപേക്ഷകനു സർട്ടിഫിക്കറ്റ് നൽകും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഇൻഫർമേഷൻ ഓഫിസിന്റെ 0471 2731300 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും കളക്ടർ അറിയിച്ചു.