തളരാത്ത കോവിഡ് പോരാട്ടത്തിനിടയിലും ഡോക്ടർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ച നടപടിക്കെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം. ആഗസ്റ്റ് 31 പ്രതിഷേധ ദിനം.

164
0

ഏതൊരു രാജ്യത്തും, ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്ക്, അവിടത്തെ പൊതുജന ആരോഗ്യ സംവിധാനത്തിനുള്ള പങ്ക് എത്രത്തോളമുണ്ട് എന്ന് ഈ കൊറോണക്കാലം തെളിയിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ ശക്തമായ പൊതുജനാരോഗ്യ സംവിധാനം കഴിഞ്ഞ ഒന്നര വർഷത്തിലധികമായി കോവിഡ് എന്ന മഹാമാരിക്കെതിരെ മുന്നിൽനിന്ന് പോരാടുകയാണ്.
അടിസ്ഥാനപരമായി പല
പരിമിതികളുണ്ടെങ്കിലും, ആത്മാർത്ഥമായി പ്രവർത്തിക്കുന്ന ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്ന ഈ സംവിധാനം മഹാമാരിക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുവാൻ കഷ്ടപ്പെടുന്നുവെന്നുള്ളത്
അവിതർക്കമാണല്ലോ. നിപ്പ വന്നപ്പോഴും, പ്രളയം വന്നപ്പോഴും കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിൻ്റെ കാര്യക്ഷമത തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഈ വസ്തുത വിലയിരുത്തി ആരോഗ്യ സംവിധാനങ്ങളെ നിലനിർത്തി കൊണ്ടുപോകുവാനും, ശക്തിപ്പെടുത്തുവാനുമുള്ള നയങ്ങൾ എടുക്കേണ്ടതുണ്ട്. പൊതുജനാരോഗ്യ മേഖലയിൽ വിദഗ്ധരായ ഡോക്ടർമാരെയും ജീവനക്കാരെയും അവരുടെ ജോലി ഭാരത്തിനും, യോഗ്യതയ്ക്കും അർഹമായ അംഗീകാരം കൊടുത്ത് നിലനിർത്തുകയും, മഹാമാരിയായും ജീവിത ശൈലീ രോഗങ്ങളായും മറ്റും വർദ്ധിച്ചു വരുന്ന ആരോഗ്യമേഖലയിലെ പ്രതിസന്ധികൾ നേരിടുന്നതിന് ആവശ്യമായ തസ്തികകൾ സൃഷ്ടിച്ചും, പൊതുജനാരോഗ്യ സംവിധാനത്തെ ശക്തിപ്പെടുത്തേണ്ടത് ഭാവി തലമുറയ്ക്ക് കൂടി അനിവാര്യമായ ഒന്നാകുന്നു.

എന്നാൽ സങ്കടകരമായ വസ്തുത, ഈ കൊറോണ കാലത്ത് പോലും ആരോഗ്യ വകുപ്പിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുടെ പല ആനുകൂല്യങ്ങളും വെട്ടിക്കുറച്ചിരിക്കുന്നു എന്നുള്ളതാണ്. മറ്റെല്ലാ സംസ്ഥാനങ്ങളിലും ഈ അതീവ ദുർഘട സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർക്ക് നിരവധി ആനുകൂല്യങ്ങളും, റിസ്ക് അലവൻസും, ഇൻഷുറൻസ് പരിരക്ഷയും മറ്റും നൽകി സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയുമാണ് ഉണ്ടായിട്ടുള്ളത്. കോവിഡ് കാലത്തും ലോക്ഡൗൺ സമയത്തും മറ്റ് പല വിഭാഗം ആളുകളും വീടുകളിലെ സുരക്ഷിതത്തിൽ ഇരുന്നപ്പോൾ, സ്വന്തം ആരോഗ്യം പോലും കണക്കാക്കാതെ കോവിഡ് രോഗികളെ പരിചരിക്കുകയായിരുന്നു ഡോക്ടർമാർ. ഈ സേവനത്തിനിടെ പല ഡോക്ടർമാരും, അവരിലൂടെ കുടുംബാംഗങ്ങളും രോഗബാധിതരായി. കടുത്ത മാനസിക സമ്മർദ്ദത്തിലും അമിത ജോലിഭാരം വഹിച്ചുകൊണ്ടിരിക്കുന്ന ഡോക്ടർമാർക്ക് ശമ്പള പരിഷ്കരണത്തിൽ ആനുപാതിക വർദ്ധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന ശമ്പളത്തിൽ വെട്ടിക്കുറവ് ഉണ്ടാക്കുകയും പല അലവൻസുകളും, ആനുകൂല്യങ്ങളും നിഷേധിച്ചിരിക്കുകയുമാണ് ചെയ്തിട്ടുള്ളത്. ഇത് ആത്മാർത്ഥമായി ഈ മേഖലയിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വിഭാഗത്തെ അപമാനിക്കുന്നതിനു തുല്യമാണ്. എൻട്രി കാഡറിലെ അടിസ്ഥാന ശമ്പളം വെട്ടിക്കുറച്ചത്, പേഴ്സണൽ പേ നിർത്തലാക്കിയത്, റേഷ്യോ പ്രമോഷൻ എടുത്തു കളഞ്ഞത്, കരിയർ അഡ്വാൻസ്മെൻ്റ് സ്കിം ഉത്തരവാകാത്തത്, മൂന്നാം ഹയർഗ്രേഡ് അനുവദിക്കാത്തതും റിസ്ക് അലവൻസ് അനുവദിക്കാത്തതും മറ്റും ഇതിൽ ചിലതു മാത്രം.

ഈ നീതി നിഷേധങ്ങൾക്കെതിരെ ഉത്തരവിറങ്ങിയ ശേഷം മാസങ്ങളായി നടത്തി വരുന്ന അഭ്യർത്ഥന പരിഗണിക്കപ്പെടാത്ത സാഹചര്യത്തിൽ കേരള ഗവൺമെൻറ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ പരസ്യ പ്രതികരണത്തിന് നിർബന്ധിതരാവുകയാണ്.

ആഗസ്റ്റ് 31 സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനമായി ആചരിക്കുന്നു. രോഗീപരിചരണത്തെ ബാധിക്കാത്ത തരത്തിൽ എല്ലാ സ്ഥാപനങ്ങളിലും പ്രതിഷേധയോഗങ്ങൾ സംഘടിപ്പിക്കുന്നതിനു പുറമെ അന്നേ ദിവസം എല്ലാ ജില്ല ആസ്ഥാനങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഉച്ചക്കു ശേഷം രണ്ടു മണി മുതൽ മൂന്നു മണി വരെ കെ ജി എം ഒ എ യുടെ നേതൃത്വത്തിൽ ധർണ്ണ നടത്തുന്നതായിരിക്കും.

ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം കൂടുതൽ ശക്തമായ പ്രത്യക്ഷ പ്രതിഷേധങ്ങളിലേക്ക് സംഘടന പോവുന്നതായിരിക്കും. സ്വന്തം ആരോഗ്യം തൃണവത്കരിച്ച് സമൂഹത്തിനായി കോവിഡ് പ്രതിരോധ പോരാട്ടം മുന്നോട്ടു കൊണ്ടു പോകുന്ന സർക്കാർ ഡോക്ടർമാരെ പ്രത്യക്ഷ സമരത്തിലേക്ക് തള്ളിവിടാതെ അവരുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കാൻ എല്ലാവരുടെ പിന്തുണയുണ്ടാകണമെന്ന് കെ ജി എം ഒ എ അഭ്യർത്ഥിക്കുന്നു.