ജീവിതശൈലീ രോഗികള്‍ക്ക് വൃക്കരോഗ പരിശോധന നടത്തും: മന്ത്രി വീണാ ജോര്‍ജ്

76
0

മാര്‍ച്ച് 10 ലോക വൃക്ക ദിനം

തിരുവനന്തപുരം: സംസ്ഥാനത്ത് വൃക്കരോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 10 ലോക വൃക്കദിനം മുതല്‍ ഉയര്‍ന്ന രക്താദിമര്‍ദവും പ്രമേഹവുമായി എന്‍സിഡി ക്ലിനിക്കുകളിലെത്തുന്ന എല്ലാ രോഗികള്‍ക്കും വൃക്ക രോഗവും പരിശോധിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു വര്‍ഷം കൊണ്ട് തന്നെ കേരളത്തില്‍ എന്‍സിഡി ക്ലിനിക്കുകളില്‍ എന്‍സിഡി ഫണ്ടുപയോഗിച്ച് ക്രിയാറ്റിനും ആല്‍ബുമിനും പരിശോധിക്കാനുള്ള സംവിധാനമൊരുക്കുന്നതാണ്. ഇതിനായുള്ള നിര്‍ദ്ദേശം ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇങ്ങനെ വൃക്ക രോഗങ്ങള്‍ നേരത്തെ കണ്ടെത്തുന്നവര്‍ക്ക് ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഈ പദ്ധതിയ്ക്ക് മെഡിക്കല്‍ കോളേജുകളുടേയും നെഫ്രോളജി വിഭാഗത്തിന്റേയും പൂര്‍ണ പിന്തുണ ഉറപ്പാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജുകളുടെ ഭാഗമായി നെഫ്രോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക ക്ലിനിക്കുകളിലൂടെയും ക്യാമ്പുകളിലൂടെയും വൃക്ക രോഗികളെ കണ്ടെത്തുന്നതാണ്. ക്ലിനിക്കുകള്‍ വഴി നേരിട്ടോ ഇ സഞ്ജീവിനി വഴിയോ ആയിരിക്കും ഇത്തരം കണ്‍സള്‍ട്ടേഷന്‍ നടത്തുക. ജീവിതശൈലി രോഗികളുടെ വൃക്ക പരിശോധന നേരത്തെ നടത്തുന്നതിലൂടെ ഗുരുതര വൃക്ക രോഗത്തിലേക്ക് പോകുന്നത് തടയാനും ഡയാലിസിസ്, വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ എന്നിവയില്‍ നിന്നും അവരെ രക്ഷിക്കാനും സാധിക്കും.

എല്ലാ വര്‍ഷവും മാര്‍ച്ച് പത്താം തീയതിയാണ് ലോക വൃക്ക ദിനമായി ആചരിക്കുന്നത്. വൃക്കരോഗങ്ങളെ കുറിച്ചുള്ള അറിവിന്റെ വിടവ് നികത്തുക എന്നതാണ് ഈ വര്‍ഷത്തെ ലോക വൃക്കദിന സന്ദേശം.

ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്താദിമര്‍ദം എന്നിവ വര്‍ധിക്കുന്നതിന് ആനുപാതികമായിട്ടാണ് വൃക്കരോഗവും വര്‍ദ്ധിക്കുന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വൃക്കരോഗം നേരത്തെ കണ്ടുപിടിക്കാന്‍ കഴിയാത്തതിനാല്‍ സംസ്ഥാനത്ത് ഡയാലിസിസ് വേണ്ടി വരുന്ന രോഗികളുടെ എണ്ണവും വൃക്കമാറ്റി വയ്‌ക്കേണ്ട രോഗികളുടെ എണ്ണവും വളരെയേറെ വര്‍ധിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന് കീഴില്‍ പ്രതിമാസം നാല്‍പതിനായിരത്തോളം ഡയാലിസിസ് സെഷനുകളാണ് നടക്കുന്നത്. ഇതുകൂടാതെ മെഡിക്കല്‍ കോളേജുകളില്‍ 10,000ത്തോളം ഡയാലിസിസുകളും നടക്കുന്നുണ്ട്. മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ 92 ആശുപത്രികളില്‍ ആരോഗ്യവകുപ്പിന് കീഴില്‍ ഡയാലിസിസ് യൂണിറ്റുകള്‍ സജ്ജമാണ്. ആശുപത്രികളില്‍ എത്താതെ രോഗികള്‍ക്ക് വീട്ടില്‍ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാന്‍ കഴിയുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് പദ്ധതി 11 ജില്ലകളില്‍ ആരംഭിച്ചിട്ടുണ്ട്. ഇത് സംസ്ഥാന വ്യാപകമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഗുരുതര വൃക്ക രോഗങ്ങളിലേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ വളരെ കുറവ് വരുത്താനാണ് സര്‍ക്കാര്‍ അടിയന്തര ഇടപെടലുകള്‍ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.