ജാതികള്‍ തമ്മില്‍ മല്ലടിക്കുന്നതില്‍ അര്‍ത്ഥമില്ല

172
0

മാനേജിംഗ് എഡിറ്റര്‍

എന്തുനന്മയാണ് അതുകൊണ്ടുണ്ടാകുക? അത്രയുമേറെ അതു നമ്മെഭിന്നിപ്പിക്കും, അത്രയുമേറെ ക്ഷീണിപ്പിക്കും, അത്രയുമേറെ അധഃപതിപ്പിക്കും. സവിശേഷമായ ബഹുമതികളുടെയും അവകാശങ്ങളുടെയും കാലം പൊയ്‌പോയിരിക്കുന്നു. ഭാരതഭൂമിയില്‍ നിന്ന് എന്നെന്നേക്കുമായി പോയ്മറഞ്ഞിരിക്കുന്നു. ഇംഗ്ലീഷ് ഭരണംകൊണ്ടു ഭാരതത്തിനു കൈവന്ന വമ്പിച്ച അനുഗ്രഹങ്ങളിലൊന്നാണത്. സവിശേഷബഹുമതിയുടെ അറുതിയെന്ന മഹാനുഗ്രഹത്തില്‍ മുഹമ്മദീയഭരണത്തോടുമുണ്ട് നമുക്ക് കടപ്പാട്. എല്ലാം ചേര്‍ത്താലോചിക്കുമ്പോള്‍ ആ ഭരണം ആദ്യന്തം തിന്മമാത്രമല്ലായിരുന്നു. ഒന്നും തികച്ചും തിന്മയോ നന്മയോ അല്ലല്ലോ. മുഹമ്മദീയര്‍ ഭാരതത്തെ കീഴടക്കിയത് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പാവങ്ങള്‍ക്കും ഒരു മോചനമായിട്ടാണനുഭവപ്പെട്ടത്. അങ്ങനെയാണ് നമ്മുടെ ആളുകളില്‍ അഞ്ചിലൊന്നു മുഹമ്മദീയരായത്. വെറുംവാളല്ല അതു മുഴുവനും നേടിയത്. അതെല്ലാം വാളും തീയുംകൊണ്ടു നേടിയതാണെന്നു കരുതുന്നതു ഭ്രാന്തിന്റെ പാരമ്യമത്രേ.
മലബാറില്‍ ഞാന്‍ കണ്ടതിനെക്കാള്‍ കവിഞ്ഞ ഒരു വിഡ്ഢിത്തം ഇതിനു മുമ്പു ലോകത്തിലെവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ? സവര്‍ണ്ണര്‍ നടക്കുന്ന തെരുവില്‍ക്കൂടെ പാവപ്പെട്ട പറയനു നടന്നുകൂടാ; പക്ഷെ മിശ്രമായ ഒരിഗ്ലീഷുനാമം അല്ലെങ്കില്‍ മുഹമ്മദീയനാമം സ്വീകരിച്ചാല്‍ മതി, എല്ലാം ഭദ്രമായി. ഈ മലബാര്‍കാരെല്ലാം ഭ്രാന്തന്മാരാണ്; അവരുടെ വീടുകള്‍ അത്രയും ഭ്രാന്താലയങ്ങളും. അവര്‍ നടത്തം നന്നാക്കുകയും അറിവു മെച്ചപ്പെടുത്തുകയും ചെയ്യുംവരെ അവരോടു ഭാരതത്തിലുള്ള മറ്റുവംശക്കാരെല്ലാം അറപ്പോടും വെറുപ്പോടും പെരുമാറണമെന്നൊക്കെയല്ലാതെ മറ്റെന്തനുമാനത്തിലാണ് നിങ്ങള്‍ക്കെത്താനാവുന്നത്? അത്തരം നീചവും പൈശാചികവുമായ ആചാരങ്ങള്‍ പുലര്‍ത്തുന്ന അക്കൂട്ടര്‍ക്കു ലജ്ജയില്ലല്ലോ! അവര്‍ സ്വന്തം സന്തതികളെ പട്ടിണികിടന്നു മരിക്കാന്‍ വിടുന്നു. അവര്‍ മറ്റൊരു മതം സ്വീകരിച്ചാലോ, അവരെ വെടിപ്പായി തീറ്റിപ്പോറ്റുന്നു. ജാതികള്‍ തമ്മില്‍ ഇനിയും പോരാട്ടമുണ്ടായിക്കൂടാ.
ഈശ്വരന്റെ സ്വന്തംനാടെന്നു വിളിച്ചാല്‍ മാത്രം കേരളത്തിനു ദിവ്യത്വമുണ്ടാകില്ല. ലോകത്തിന്റെ അംഗീകാരത്തിനും ഈ അവകാശ വാദത്തെ സാധൂകരിക്കാനും വേണ്ടി നാം നിരന്തര പ്രയത്‌നം ചെയ്യേണ്ടിയിരിക്കുന്നു. സ്വാമി വിവേകാനന്ദന്‍