കരസേനയുടെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി

49
0

തെക്കൻ ജില്ലകളിലേക്കുള്ള കരസേനയുടെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലിക്ക് കൊല്ലത്ത് തുടക്കമായി. നഗരത്തിലെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിലാണ് റാലി നടക്കുന്നത്.
ആർമി റിക്രൂട്ട്‌മെന്റ് ബാംഗ്ലൂർ സോൺ ഡി.ഡി.ജി. ബ്രിഗേഡിയർ എ. എസ്. വലിമ്പേയുടെയും, ജില്ലാ പോലീസ് കമ്മീഷണറുടെയും സാന്നിധ്യത്തിൽ കൊല്ലം ജില്ലാ കളക്ടർ അഫ്സാന പർവീൺ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ ഉദ്യോഗാർത്ഥികളാണ് റാലിയിൽ പങ്കെടുക്കുന്നത്. 24 വരെയാണ് റാലി. ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ റാലിയിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ. അഗ്നിവീർ ആയി രാജ്യസേവനം നടത്താൻ
മൊത്തം 25367 ഉദ്യോഗാർത്ഥികൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്, അതിൽ 2000 ഉദ്യോഗാർത്ഥികളെ റാലിയുടെ ആദ്യ ദിനത്തിൽ വിളിച്ചിട്ടുണ്ട്. ആദ്യ ദിവസം ഉദ്യോഗാർത്ഥികൾക്ക് ശാരീരികക്ഷമതാ പരിശോധനയും അതിൽ വിജയിക്കുന്നവർക്ക് വൈദ്യ പരിശോധനയും നടത്തും. കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കായി നഴ്‌സിംഗ് അസിസ്റ്റന്റ്, മത അധ്യാപകർ എന്നിവയിലേക്കുള്ള ആർമി റിക്രൂട്ട്‌മെന്റ് റാലിയും നവംബർ 26 മുതൽ 29 വരെ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കുന്നതാണ്. ഈ വിഭാഗങ്ങളിൽ ഏകദേശം 11500 ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. റാലിയുടെ അവസാന ശാരീരികക്ഷമതാ പരിശോധന നവംബർ 28 നും അവസാന വൈദ്യപരിശോധന നവംബർ 29 നും നടക്കും.