എന്തിനാണ് ഈ ക്രൂരത

156
0

ബാലചന്ദ്രന്‍ അമ്പലപ്പാട്ട്

ചട്ടങ്ങള്‍ പാലിക്കപ്പെടുന്നുവെന്നത് ഉറപ്പാക്കുന്നതുപോലെതന്നെ പ്രധാനമല്ലെ സമ്മതിദായകരുടെ ജീവന്‍ സംരക്ഷിക്കുക എന്നതും. വോട്ടുചെയ്യാന്‍ ക്യൂനിന്നവര്‍ കുഴഞ്ഞുവീണു മരിക്കുന്നു. ഏറെനേരം ജനങ്ങളെ ഇങ്ങനെ നിര്‍ത്തുന്നത് അവകാശലംഘനമാണ്. അവരുടെ ജീവനു സുരക്ഷ നല്‍കാനുള്ള ഉത്തരവാദിത്വം ആര്‍ക്കാണ്. കൊള്ളയടിക്കാനും കോഴവാങ്ങാനും സ്വജനപക്ഷപാതം ഉറപ്പാക്കാനും ജാതി സ്പര്‍ദ്ധ വളര്‍ത്തി ലഹളയുണ്ടാക്കുന്നതിനുമുള്ള അധികാരം പലരിലേക്കും എത്തിച്ചുകൊടുക്കുന്നതിനാണ് ജനങ്ങള്‍ അവരുടെ സമ്മതിദാന അവകാശം രേഖപ്പെടുത്താന്‍ എന്ന പേരില്‍ ഇതുപോലെയുള്ള ത്യാഗങ്ങള്‍ സഹിക്കുന്നത്.
100 വയസ്സുകാരനെ ചുമന്നുകൊണ്ട് വന്ന് സ്വന്തം അവകാശം സ്ഥാപിക്കാന്‍ വഴിയൊരുക്കിയിട്ട് സഹപ്രവര്‍ത്തകരോട് സമയം പോലെ ഇത് എടുത്തിടത്തു കൊണ്ടെവച്ചേക്കുവാന്‍ പറയുന്ന അപമര്യാദയോടും നമുക്കുപ്രതിഷേധമില്ല. ബൂത്തിന് മുമ്പില്‍ മണിക്കൂറുകളോളം ക്യൂ നില്‍ക്കുന്നവര്‍ക്ക് കുടിയ്ക്കാന്‍ വെള്ളമില്ല, പ്രാധമിക ആവശ്യങ്ങള്‍ക്കു സൗകര്യമില്ല മഴയും വെയിലുമേല്‍ക്കാതിരിക്കുവാനുള്ള സൗകര്യമില്ല. വീടുകള്‍ക്കു തൊട്ടടുത്ത് ബൂത്തുകള്‍ ഉള്ളതുകൊണ്ട് ഇതൊന്നും അത്യാവശ്യമല്ലെന്നാണ് വാദം. ദൂരെസ്ഥലങ്ങളില്‍ ജോലിചെയ്യുന്നവര്‍പോലും ദീര്‍ഘദൂരം യാത്രചെയ്തുവന്ന് ഈ ക്രൂരകൃത്യത്തിന് കൂട്ടുനില്ക്കുകയോ സാക്ഷ്യം വഹിക്കുകയോ ചെയ്യുന്നതിന്റെ ദുരിതം ആരാണ് അറിയുക. കുടിവെള്ളവും കൈ ക്കുഞ്ഞുമായി വരുന്നവര്‍പോലും ക്യൂ നില്‍ക്കുന്നതു കണ്ടു. അവര്‍ക്കു മുന്‍ഗണന ഉണ്ടെന്നാണ് പറയുന്നത്. എന്നാല്‍ അതു പലയിടത്തും നടപ്പിലായിക്കണ്ടില്ല. പ്രാഥമികാവശ്യങ്ങള്‍ക്ക് ബൂത്തിനടുത്തുള്ള സു ഹൃത്തുക്കളുടെ വീട്ടില്‍ സൗകര്യം ലഭിക്കുന്നത് പലപ്പോഴും സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് മാത്രമാണ്. അടയാളങ്ങളിലൂടെ ജാതി തിരിച്ചറിയുന്നവര്‍ക്ക് അതിനുള്ള അവസരം അതാതു ജാതിക്കാരല്ലാതെ മറ്റു പാര്‍ട്ടിക്കാര്‍ നല്‍കാനുള്ള സാധ്യ തയും കുറവാണ്.
വയസ്സായവരെ തലച്ചുമടെ കൊണ്ടുവന്ന് ബൂത്തില്‍ എത്തിച്ചപ്പോള്‍ ‘തനിയെ ചെയ്യാമെങ്കില്‍ ഇപ്പോ ചെയ്യാം അല്ലെങ്കില്‍ അവിടെയിരിക്ക് ഈ മഞ്ഞക്കടലാസു പൂരിപ്പിച്ച് തന്നശേഷം കൂടെയുള്ള ബന്ധുവിന് വോട്ടു ചെയ്യുവാന്‍ അനുവാദംതരാം അതിന് ഒരു പത്തുമിനിറ്റ് എടുക്കും’ എന്ന് ഓഫീസര്‍ നിര്‍ദ്ദേശിക്കുന്നത് കേട്ട് തലയിലിരിക്കുന്ന സാധനം താഴെവച്ചാല്‍ പിന്നെ തിരിച്ചെടുക്കുവാന്‍ രണ്ടുമൂന്നുപേരുടെയെങ്കിലും സഹായം വേണ്ടതുകൊണ്ട് എവിടെയിറക്കിവയ്ക്കണമെന്നറിയാതെ വിഷണ്ണരായി ചിലര്‍ നില്‍ക്കുന്നതു കണ്ടു. എന്തിനാണ് ഇവരോട് ഈ ക്രൂരത. മനസ്സറിഞ്ഞ് ഇഷ്ടപ്പെട്ടവര്‍ക്ക് വോട്ടുചെയ്യാനാകാത്ത അവസ്ഥയില്‍ മറ്റുള്ളവരുടെ ഇഷ്ടം നടപ്പിലാക്കാന്‍ ഈ വയോധികരെ ബലിയാടാക്കരുത്.
സമ്മതിദാനം സ്വന്തം സമ്മതം ദാനം ചെയ്യലല്ലെ. അല്ലാതെ തൊണ്ടക്കുഴിയില്‍ ജീവന്റെ ചലനമുണ്ടെന്നതുകൊണ്ട് മാത്രം അത് മുതലാക്കാനുള്ള രാഷ്ട്രീയക്കാരുടെ ശ്രമം പാപമാണ്. പ്രത്യേകിച്ച് പ്രാഥമിക ശുശ്രൂഷപോലും ഉറപ്പാക്കാത്തിടത്തേക്ക് ഇവരെ വലിച്ചുകൊണ്ടുപോകുന്നത് ക്രൂരതയാണ്.
പരാശ്രയമില്ലാതെ ജീവിക്കാനാവാത്തവര്‍ മറ്റുള്ളവരുടെ അഭിരുചിയ്‌ക്കൊപ്പം അവര്‍ പറയുന്ന വഴിയിലൂടെ നീങ്ങാന്‍ നിര്‍ബ്ബന്ധിതരാവുകയാണ്. എനിക്കുവയ്യ എന്നു പറഞ്ഞിട്ടു കാര്യമില്ല. അറവുമാടുകളെ കൊണ്ടുപോകുന്നതുപോലെ വഴിയിലിഴച്ചുകൊണ്ടുപോയി നൂറുശതമാനം പോളിംഗ് ഉറപ്പാക്കുന്നത് ആര്‍ക്കുവേണ്ടിയാണ്. വൃദ്ധസദനത്തില്‍ നിന്നു വിളിച്ചു കൊണ്ടുപോയി വീണ്ടും പ്ര ത്യാശ നല്‍കിയശേഷം വിരലടയാളം രജിസ്റ്റ്രാര്‍ക്കുമുന്നില്‍ രേഖപ്പെടുത്തി സ്വ ത്തവകാശം ഉറപ്പിച്ചശേഷംതിരികെ തൊഴുത്തിലേക്കുതന്നെ തിരികെക്കൊണ്ടു വിടുന്ന മക്കളുള്ള രാജ്യമല്ലെ നമ്മുടേത്. കൊച്ചുമക്കളെ കാണാനും അവരുടെ കൂടെ കഴിയാനുമുള്ള അവസരം ലഭിച്ചുവെന്നു കരുതുന്ന വേളയില്‍തന്നെയാണ് ഈ ചതിപ്രയോഗം. വീണ്ടുമൊരു തിരിച്ചുപോക്ക് എത്ര മാരകമായ മാനസിക സംഘര്‍ഷമായിരിക്കാം ബോധമുണ്ടെങ്കില്‍ അവരില്‍ ഉളവാക്കിയിരിക്കുക. വീട്ടിലേക്കു തിരിച്ചു പോകുന്നതിന്റെ സന്തോഷത്തിലായിരിക്കുമ്പോള്‍ തന്നെ മരണം സംഭവിക്കുന്നതല്ലെ ഇതിലും ഭേദം.
മാതാപിതാക്കളുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളുമാണ് മക്കള്‍. അവരതു സാക്ഷാത്ക്കരിക്കുവാന്‍ സഹിച്ച ത്യാഗങ്ങളുടെ കഥകളൊന്നും മക്കള്‍ അറിയണമെന്നില്ല, കാരണം ഇന്നത്തെ മക്കള്‍ യാതനകളറിയാതെ ആര്‍ഭാട ജീവിതം നയിക്കുന്നു, അവരുടെ മക്കളെ അതുപോലെ തന്നെ സമ്പന്നതയുടെ മായികലോകത്തു വളര്‍ത്തുന്നു. എന്നാല്‍ കാലന്റെ കയറിനു കാത്തുക്കിടക്കുന്നവര്‍ക്ക് ലക്ഷ്യം സ്വര്‍ഗ്ഗമോ നരകമോ ആ യിരിക്കാം, ഒരേ ഒരു സ്വപ്നമേ ഉണ്ടാവു, മക്കളു ടെ സാമീപ്യം. അതു തകര്‍ക്കുന്നതിനെക്കാള്‍ വലിയ പാപമില്ല. വിരലുമുറിച്ചു കൊണ്ടുപോയി വിരലടയാളം എടുത്ത മക്കളുടെ കഥയുംനാം കേട്ടിട്ടുണ്ടല്ലോ.
പാര്‍ട്ടിയോടുള്ള വിധേയത്വവും കൂറും കാണിക്കുവാന്‍ പാലിയേറ്റീവ് പരിചരണം ആവശ്യമുള്ളവരെപ്പോലും കൊണ്ടുപോയി വോട്ടുചെയ്യിക്കുന്നത് മഹാപാപം തന്നെയാണ്. ചാകാനുള്ളവര്‍ ചാകും ഒറ്റയോട്ടിനെങ്ങാനും സ്വന്തം നേതാവുതോറ്റുപോകുന്നത് സഹിക്കാനാവുമോ. നഷ്ടമായിപ്പോകുന്ന നേതാക്കന്മാരുടെ എച്ചിലിന്റെ മധുരം.
സ്വയം വിവേചനാധികാരം പ്രയോഗിക്കാന്‍ പ്രാപ്തിയില്ലാത്തവരോടു കാണിക്കുന്ന ഈ ക്രൂരത നിയമം മൂലം നിരോധിക്കേണ്ടതാണ്. ഓരോ ചുവടുവയ്ക്കുമ്പോഴും അയ്യോ അമ്മേ എന്നല്ലാതെ ഇവര്‍ക്കു പാര്‍ട്ടിയ്ക്ക്
കീ ജയ് വിളിക്കുവാനാവില്ലെന്നറിയാവുന്നവരെ അറവുമാടിനെപ്പോലെ വലിച്ചുകൊണ്ടുപോയി സ്വന്തം പ്രമാണിത്തം കാണിക്കുന്നത് ഒരു പാര്‍ട്ടിയും പ്രോത്സാഹിപ്പിക്കരുത്.
തിരഞ്ഞെടുപ്പില്‍ വോട്ടുറപ്പിക്കാന്‍ ക്ഷേമപെന്‍ഷനെല്ലാം കുടിശ്ശികതീര്‍ത്ത് ഒരുമാസത്തെ അധികതുകയും വിതര ണംചെയ്ത സര്‍ക്കാര്‍ ശയ്യാവലംബരായ രോഗികളെയും ശാരീരികമാനസിക വെല്ലുവിളി നേരിടുന്നവരെയും പരിചരിക്കുന്നതിനായി ആശാകിരണം പദ്ധതി എന്നപേരില്‍ മാസം 600 രൂപ നല്കിയിരുന്നത് പത്തു മാസമായി മുടങ്ങിക്കിടക്കുന്നത് സര്‍ക്കാര്‍ മറന്നു. 15000 രൂപവരെ നല്കി സമ്പന്നര്‍ ഹോം നേഴ്‌സിനെ നിര്‍ത്തുമ്പോള്‍ അതിന് കഴിയാത്തവര്‍ക്കുവേണ്ടിയായിരുന്നു ഈ 600 രൂപ സഹായം. ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി ഒരു ലക്ഷത്തി ഇരുപതിനായിരം പേരാണുള്ളതെന്ന് മറന്നുപോയതുകൊണ്ടായിരിക്കാം. അല്ലാത്തപക്ഷം ഇവരെ എങ്ങിനെയെങ്കിലും എടുത്തുകൊണ്ടുപോയി വോ ട്ടുചെയ്യിക്കുവാന്‍ ഇതിലേറെ ചുമട്ടുകൂലി കൊടുക്കുവാന്‍ തയ്യാറുള്ളവര്‍ ഉണ്ടാകുമെന്ന ത് ആശ്വാസംതന്നെ.
മേല്‍പ്പറഞ്ഞ പദ്ധതിക്കായി 86 കോടി രൂപ വേണ്ടിടത്ത് ബഡ്ജറ്റില്‍ 48 കോടിയേ വകയിരുത്തിയിട്ടുള്ളു. ഫണ്ടില്ലാത്തതുകൊണ്ടാണത്രെ ഈ പദ്ധതി നിന്നുപോയത്. കട്ടുമുടിച്ച കോടികള്‍ നമുക്ക് മറക്കാം. വ്യക്തി വൈരാഗ്യങ്ങള്‍ക്കും രാഷ്ട്രീയ പകപോക്കലിനുമായി ധൂര്‍ത്തടിച്ച കോടാനുകോടികളും മറക്കാം. ശ്വാസമുള്ളിടത്തോളം കാലം നമുക്ക് ആകെയുള്ള ഒരാശ്വാസം ഈ മറവിയെന്ന രോഗമാണല്ലോ.
കറവവറ്റിയാല്‍ കഴുത്തറുക്കണം എത്ര പ്രവര്‍ത്തന പാ രമ്പര്യമുണ്ടെന്നാകിലും. രാ ഷ്ട്രീയക്കാര്‍ക്ക് ഈ കൊലചെയ്യലിനോട് ഒട്ടും ദയയില്ലെന്നതാണ് ഏറെകഷ്ടം.